ആതുരസേവനത്തിനിടെ നിപ്പ ബാധിച്ചു മരണപ്പെട്ട സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനായി. കൊയിലാണ്ടി പന്തലായിനി സ്വദേശിനിയായ പ്രതിഭയാണ് വധു. അധ്യാപികയായ പ്രതിഭയ്ക്ക് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഒരു മകളുണ്ട്. ലോകനാർക്കാവ് ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തിയിരുന്ന വൈറസ് വ്യാപനമായിരുന്നു നിപ്പയുടേത് . രോഗം പടർന്നു പിടിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ആയി ജോലി നോക്കുകയായിരുന്നു സിസ്റ്റർ ലിനി. നിപ്പ ബാധിതനായ രോഗിയെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്ക് രോഗം പകർന്നത് . രോഗാവസ്ഥയറിഞ്ഞ സജീഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയിരുന്നു. മെയ് 21 നാണ് ലിനി മരണപ്പെടുന്നത്.
ലിനിയുടെ മരണ ശേഷം മക്കളായ ഋതുലിനും സിദ്ധാർഥിനുമൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് സജീഷ് താമസിച്ചു വരുന്നത്. ലിനിയോടുള്ള ആദരസൂചകമായി സജീഷിന് പന്നിക്കോട്ടൂർ സി എച് സി യിൽ ക്ലർക്ക് ആയി സർക്കാർ ജോലി നൽകിയിരുന്നു. ലിനിയുടെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെയായിരുന്നു വിവാഹം. മുൻ മന്ത്രി കെ കെ ശൈലജ, ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.