ആലപ്പുഴ ചെങ്ങന്നൂരില്‍ മരിച്ചെന്ന് കരുതി ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് പോലീസ് രക്ഷകനായി. മാതാവ് ജീവനോടെ ബാത്റൂമിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെയാണ് ചെങ്ങന്നൂര്‍ പൊലീസ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ പ്രസവിച്ച ശേഷം ആശുപത്രിയില്‍ എത്തിയ യുവതി മരിച്ചെന്ന് കരുതി കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
ഉച്ചയ്ക്ക് 1.30ഓടെയാണ് ചെങ്ങന്നൂരിലെ ഉഷാ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഉടന്‍ തന്നെ പൊലീസ് യുവതിയുടെ വീട്ടിലേക്ക് എത്തുകയും ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. കുഞ്ഞിപ്പോൾ കോട്ടയം മെഡിക്കല്‍ കോളജിലാണ്. അതേസമയം മാസം തികയുന്നതിന് മുന്‍പേ പ്രസവം നടക്കുകയായിരുന്നു എന്നും യുവതിയ്ക്ക് അമിത രക്തസ്രാവം ഉണ്ടായെന്നുമാണ് പൊലീസ് നല്കുന്ന വിവരം.
ബക്കറ്റില്‍ ഉണ്ടായിരുന്ന കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ കുഞ്ഞിനെയുമെടുത്ത് ചെങ്ങന്നൂര്‍ സിഐ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലേക്ക് ഓടി. അതേസമയം യുവതി വീട്ടില്‍ പ്രസവിക്കാനിടയായ സാഹചര്യത്തെ പറ്റിയും കുഞ്ഞിനെ ഉപേക്ഷിച്ചതിനുള്ള കാരണവും സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.