കാറിനുളളില്‍ കുടുങ്ങിയ രണ്ടുവയസുളള കുഞ്ഞിനെ രക്ഷപെടുത്തി ദുബായ് പൊലീസ്. കുഞ്ഞിനെ കാറിനുള്ളിലിരുത്തി ഷോപ്പിംഗിന് പോയ അമ്മ തിരിച്ചെത്തിയപ്പോഴേക്കും ഡോർ ലോക്കായി. കാറിനകത്ത് സീറ്റ് ബെല്‍റ്റില്‍ കുടുങ്ങിയ നിലയിലായിരുന്നു കുഞ്ഞ്. തുടർന്ന് കുഞ്ഞിനെ രക്ഷിക്കാൻ ഇവർ ദുബായ് പൊലീസിന്റെ സഹായം തേടുകയായിരുന്നു.
അഞ്ച് മിനിറ്റിനുളളില്‍ സ്ഥലത്തെത്തിയ ദുബായ് പൊലീസ് കാറിന്റെ വാതില്‍ തുറന്ന് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു. അമ്മയുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിലൂടെ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെടാന്‍ വൈകിയിരുന്നുവെങ്കിൽ ആരോഗ്യനില വഷളാകുകയൊ കുട്ടിക്ക് മരണം സംഭവിക്കുകയൊ ചെയ്യുമായിരുന്നുവെന്നും
ഉദ്യോഗസ്ഥർ പറഞ്ഞു.
മുതിർന്നവർ ഉത്തരവാദിത്തമില്ലാതെ കുട്ടികളെ വാഹനങ്ങളിൽ ഉപേക്ഷിച്ച് ഇങ്ങനെ പോകുന്നത് അപകടകരമായ ശീലമാണെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ഇത് 5,000 ദിർഹത്തിൽ കുറയാത്ത പിഴയും തടവു ശിക്ഷയും ലഭിക്കുന്ന കാര്യമാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.