മാംഗല്യം എന്ന പരിപാടി എഡിറ്റോറിയൽ അവതരിപ്പിക്കുന്ന വേളയിൽ ഏറെ ഉയർന്നു വന്ന ചോദ്യമാണ് ഗൾഫുകാർക്കെന്താണ് ഇങ്ങനെയൊരു സഹായത്തിന്റെ ആവശ്യമെന്ന്. യൗവ്വനകാലം മുതൽ കുടുംബത്തിന് വേണ്ടി സ്വന്തം സുഖങ്ങൾ മറന്ന് ഇന്നാട്ടിൽ പണിയെടുക്കുന്ന സാധാരണക്കാർ നിരവധിയാണ്. അതിൽ അറുപത് കഴിഞ്ഞവരുമേറെയാണ്. സഹോദരിയുടെ വിവാഹം മുതലുള്ള ബാധ്യതകൾ തലയിലേറ്റിയവർ. ഒടുവിൽ സ്വന്തം മക്കളുടെ കല്യാണം കഴിഞ്ഞിട്ടും അതിന്റെ കടം തീർക്കാനായി ഇവിടെ നിൽക്കുന്നവർ. പലർക്കും കൊച്ചുമക്കളായിട്ടുണ്ടാവും പക്ഷേ അവരെയൊന്ന് കാണാൻ ഇതുവരെ നാട്ടിൽ പോകാൻ സാധിച്ചിട്ടുണ്ടാവില്ല
റാസൽ ഖൈമയിൽ ഒട്ടകങ്ങളെ പരിപാലിക്കുന്ന അലവിക്കുട്ടി മുതൽ കഫ്റ്റീരിയയിൽ പാത്രം കഴുകാൻ നിൽക്കുന്ന സെയ്തു തങ്ങൾ വരെ അതിന് ഉദാഹരണങ്ങളാണ്. ഓരോ തവണ നാട്ടിൽ ലീവിന് പോകുമ്പോഴും ഇനി നാട്ടിലെന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്നായിരിക്കും ഓരോ പ്രവാസിയുടെയും മനസിൽ. പക്ഷേ ഒരിക്കലും അത് മാത്രം നടക്കാറില്ല. ഒന്നിന് പിറകേ ഒന്നായി ബാധ്യതകൾ അവനെ വേട്ടയാടിക്കൊണ്ടേയിരിക്കും. ഇത്തരത്തിൽ ആയിരങ്ങളാണ് ഗൾഫ് നാടുകളിലെ ലേബർ ക്യാമ്പുകളിലും ആരാലും അറിയപ്പെടാത്ത മരുഭൂപ്രദേശത്തും കഫ്റ്റീരിയകളിലും ജീവിച്ച് തീരുന്നത്
എഡിറ്റോറിയൽ കൈനീട്ടുന്നത് അങ്ങനെ എരിഞ്ഞു തീരുന്ന ജീവിതങ്ങളിലേക്കാണ്. അവർക്കൊരു കൈത്താങ്ങായിട്ടാണ് എഡിറ്റോറിയൽ എബിസി കാർഗോ മാംഗല്യം എന്ന പരിപാടിയുമായി മുന്നോട്ട് പോകുന്നത്. ഈ പദ്ധതിയിലൂടെ സഹായം ആവശ്യമായ 2000 ദിർഹത്തിന് താഴെ വരുമാനമുള്ള പ്രവാസികൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും അർഹരായ 25 പ്രവാസികളുടെ കരങ്ങളിലേക്ക് എഡിറ്റോറിയലിന്റെ സഹായമെത്തും