തൃശ്ശൂർ: കൊച്ചി മെട്രോ എറണാകുളം ജില്ലയ്ക്ക് പുറത്തേക്ക് നീട്ടണമെന്ന് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. മെട്രോ മാൻ ഇ. ശ്രീധരൻ സാർ തുടങ്ങി വച്ച ഡൽഹി മെട്രോ ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലേക്ക് നീട്ടി കഴിഞ്ഞു. ഡൽഹി മെട്രോയ്ക്ക് അതിർത്തി കടന്ന് ഓടാമെങ്കിൽ കൊച്ചി മെട്രോയ്ക്കും അതാവാമെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊച്ചി മെട്രോ പാലക്കാട് വരെയല്ല അതിർത്തി കടന്നു കോയമ്പത്തൂർ വരെയും പോകണം. അങ്ങനെ ചെയ്താൽ വലിയ സാമ്പത്തിക വികസനവും തൊഴിൽ സാധ്യതകളും ഈ മേഖലകളിലുണ്ടാവും. മെട്രോയുടെ തലപ്പത്ത് ഇ.ശ്രീധരനെ തിരിച്ചു കൊണ്ടിരുത്തിയാൽ കേരളത്തിന് തിരുപ്പൂർ വരേയ്ക്കും മെട്രോ നീട്ടാനാവും. തെക്കോട്ട് കായംകുളം വരെയും മെട്രോ എത്തിക്കാം.
അതേസമയം കൊച്ചി മെട്രോ രണ്ടാം പാതയുടെ നിർമ്മാണകരാർ അഫ്കോണ്സിന് കിട്ടി. വേമ്പനാട് കായലിലെ നാലരക്കിലോമീറ്റർ റെയിൽപാലം അടക്കം രാജ്യത്ത് പല വമ്പൻ പദ്ധതികളുടേയും നിർമ്മാണം അഫ്കോണ്സാണ് ചെയ്തത്. കെഎംആർഎല്ലിൻ്റെ സാങ്കേതിക ബിഡ്ഡിൽ യോഗ്യത നേടിയ കമ്പനി ഫിനാൻഷ്യൽ ബിഡ്ഡിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുകയും ചെയ്തതോടെയാണ് നിർമ്മാണകരാറിന് തെരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവസ്റ്റ്മെന്റ് ബാങ്കിൽ നിന്നുള്ള വായ്പയുടെ കാര്യത്തിൽ അനുമതി കിട്ടിയാൽ അഫ്കോണ്സുമായുള്ള കരാർ ഔദ്യോഗികമായി ഒപ്പിടും എന്നാണ് വിവരം.
ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ വരുന്നത്. പാലാരിവട്ടം ജംഗ്ഷൻ, ആലിൻചുവട്, വാഴക്കാല, പടമുഗൾ, കാക്കനാട് ജംഗ്ഷൻ, സെസ്, ചിറ്റേത്തുകര, കിൻഫ്രാപാർക്ക്, ഇൻഫോ പാർക്ക് എന്നിവിടങ്ങളിലാണ് പിങ്ക് ലൈനിലെ മെട്രോ സ്റ്റേഷനുകൾ വരുന്നത്.