തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി കാലവർഷ വർഷം. ഇക്കുറി സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. കേരളത്തിൽ ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനത്തിൽ പറയുന്നു.
2018.6 mm മഴയാണ് സാധാരണയായി ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം 1327 mm മാത്രമായിരുന്നു ലഭിച്ചത് ( 34%’കുറവ് ). രാജ്യത്ത് പൊതുവെ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനത്തിൽ പറയുന്നത്. നിലവിലെ എൽനിനോ കാലർഷ ആരംഭത്തോടെ ദുർബലമായി ന്യൂട്രൽ സ്ഥിതിയിലേക്കും രണ്ടാം ഘട്ടത്തോടെ ‘ലാനിന’ യിലേക്കും മാറാൻ സാധ്യതയുണ്ട്.
നിലവിൽ ന്യൂട്രൽ സ്ഥിതിയിൽ തുടരുന്ന ഇന്ത്യ ഓഷ്യൻ ഡൈപോൾ കാലവർഷത്തിന്റെ രണ്ടാം ഘട്ടത്തിൽ പോസിറ്റീവ് ഫേസിലേക്ക് വരുന്നതും കാലവർഷത്തിന് അനുകൂലമാകാൻ സാധ്യത. പൊതുവിൽ പസഫിക്ക്, ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയും മറ്റു സാഹചര്യങ്ങളും പതിവിൽ കൂടുതൽ മഴ കിട്ടാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അതേസമയം കഴിഞ്ഞ വർഷവും തുടക്കത്തിൽ എല്ലാ കാലാവസ്ഥാ നിരീക്ഷണ ഏജൻസികളും സാധാരണയിൽ കൂടുതൽ മഴ കിട്ടാനുള്ള സാധ്യത പ്രവചിച്ചിരുന്നു.എന്നാൽ ജൂണിൽ വന്ന ‘ബിപോർജോയ്’ ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ കാലവർഷം ദുർബലമാകുന്ന സ്ഥിതിയുണ്ടായി.