ഇസ്രായേൽ വിമാനത്താവളത്തിൽ വന്യജീവി കടത്തിന് ശ്രമിച്ച ഇസ്രായേൽ പൗരൻ പിടിയിലായി. മൂന്ന് പല്ലികളെയും രണ്ട് പാമ്പുകളെയുമാണ് 20 വയസ്സുള്ള യുവാവിൽ നിന്നും കണ്ടെത്തിയത്. പ്ലാസ്റ്റിക് പാത്രങ്ങൾ, ടിൻ ഫോയിൽ, സോക്സുകൾ എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിരായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
ഹംഗറിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് യുവാവ് പിടിയിലായത്. അതേസമയം കൃഷി മന്ത്രാലയം, ടാക്സ് അതോറിറ്റി, നേച്ചർ ആൻഡ് പാർക്ക് അതോറിറ്റി, ബോർഡർ പൊലീസ് എന്നിവയുടെ പ്രതിനിധികൾ സംയുക്തമായി നടത്തിയ സ്പെഷ്യൽ ഓപ്പറേഷനിലായിരുന്നു അറസ്റ്റ്. എന്നാൽ പ്രതിയുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ കടത്താൻ ശ്രമിച്ച മൃഗങ്ങളെ അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.
അറസ്റ്റിലായ യുവാവിന് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് സൂചന. ആവശ്യമായ പെർമിറ്റുകളില്ലാതെയാണ് വന്യജീവികളെ ഇസ്രായേലിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇത് കുറ്റകരമായി കണക്കാക്കുകയും ഗണ്യമായ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കുകയും ചെയ്യും.