ചരിത്ര സന്ദർശനത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി സൗദി. രാജ്യം സന്ദർശിക്കാനുള്ള ക്ഷണം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ചരിത്ര സന്ദർശത്തിന് വഴിയൊരുങ്ങിയത്. എന്നാൽ സന്ദർശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണങ്ങളൊന്നും സൗദി അറേബ്യ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ ആണ് സൗദിയുടെ ക്ഷണം ഇറാൻ പ്രസിഡന്റ് സ്വീകരിച്ചതായി അറിയിച്ചത്. കൂടാതെ ജിസിസി രാജ്യങ്ങളുമായുള്ള ബന്ധം മയപ്പെടുത്താനും മെച്ചപ്പെടുത്താനുമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് സൗദി അറേബ്യയും ഇറാനും നേരത്തേ ധാരണയിൽ എത്തിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗാണ് ഇതിന് വഴിയൊരുക്കിയത്. അതേസമയം സന്ദർശനവുമായി ബന്ധപ്പെട്ട് ഇറാൻ വിദേശ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹ്യാൻ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ഫോണിലൂടെ ചർച്ച നടത്തിയിരുന്നു. ഇറാൻ പ്രസിഡന്റിന്റെ സന്ദർശന തിയതി ഉൾപ്പെടെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.