ഡാമുകളിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ട് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സംഭരണശേഷിയിൽ കൂടുതൽ വെള്ളം ഒഴുകിയെത്തുന്നതിനെ തുടർന്നാണ് ഷാട്ടറുകൾ തുറക്കുന്നത്. രാത്രി 11 മണിയോടെ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം സംജാതമാവുമോ എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.
ആദ്യം 50 ഘനമീറ്റർ വെള്ളവും പിന്നീട് 100 ഘനമീറ്റർ വെള്ളവും പുറത്തോട്ടൊഴുക്കും. ഇടമലയാർ തുറന്നാൽ വെള്ളം ഒഴുകിയെത്തുക ഭൂതത്താൻകെട്ട് ബാരേജിലേക്കായിരിക്കും ആദ്യമെത്തുക. അതുകൊണ്ടുതന്നെ ബരേജിന്റെ എല്ലാ ഷാട്ടാറുകളും നേരത്തേ തന്നെ തുറന്നിട്ടുണ്ട്. ഏഴുമണിക്കൂറിന് ശേഷമായിരിക്കും നെടുമ്പാശ്ശേരിയിൽ വെള്ളമെത്തുക.
ഇടുക്കിയിൽ മഴ തുടരുന്നതിനാൽ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് 200 ഘനമീറ്റർ ആയി ഉയർത്തും. എറണാകുളം ജില്ലയിൽ മഴ കുറവായതിനാൽ പെരിയാറിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കാണുന്നില്ല. എങ്കിലും ഇടമലയാർ തുറക്കുന്നത് കാരണം ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ സജ്ജമായിരിക്കണമെന്നും എറണാകുളം ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചു.
നിലവിൽ മുല്ലപ്പെരിയാർ, ഇടുക്കി, ചെറുതോണി, മലമ്പുഴ എന്നീ ഡാമുകളാണ് തുറന്നിട്ടുള്ളത്. നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ബാണാസുരസാഗർ ഡാം ബന്ധപ്പെട്ട ചർച്ചകൾക്ക് ശേഷം മാത്രമേ തുറക്കുകയുള്ളു എന്നും ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.