ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടരുന്ന കനത്തമഴയിൽ നാശനഷ്ടങ്ങൾ വർധിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലാണ് പ്രളയക്കെടുതി രൂക്ഷം. വിവിധ സംസ്ഥാനങ്ങളിലായി 38 പേർ ഇതിനകം മരിച്ചു. നിരവധി പേർ മണ്ണിടിച്ചലിൽ പെട്ടിട്ടുമുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് നിഗമനം. ഹിമാചൽ പ്രദേശിലാണ് കൂടുതൽ പേർ മരിച്ചത്. 22 പേർ. ഒഡീഷയിൽ 6ഉം ഉത്തരാഖണ്ഡിലും ജാർഖണ്ഡിലും നാല് വീതം പേരും ജമ്മു കശ്മീരിൽ രണ്ടു പേരും മഴക്കെടുതിയെ തുടർന്ന് മരിച്ചു. ശക്തമായ മഴ നാല് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.
ഹിമാചലിൽ മിന്നൽ പ്രളയത്തെ തുടർന്ന് ഹാമിർപുർ ജില്ലയിൽ ഒറ്റപ്പെട്ട 22 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കാൺഗ്രയിലെ ചക്കി റെയിൽപ്പാലം തകർന്നതിനെ തുടർന്ന് ജോഗീന്ദർനഗറിനും പത്താൻകോട്ടിനും ഇടയിൽ ട്രെയിൻ ഗതാഗതം നിർത്തി വച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഇന്നലെ പുലർച്ചെയോടെ മേഘവിസ്ഫോടനമുണ്ടായതാണ് പ്രളയ തീവ്രത കൂട്ടിയത്. നദികൾ കരകവിഞ്ഞൊഴുകിയതിന് പിന്നാലെ ജനവാസ മേഖലകള്‍ ഉള്‍പ്പടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ഉത്തരാഖണ്ഡിൽ പ്രസിദ്ധ ശിവക്ഷേത്രമായ താപകേശ്വർ ഗുഹയിൽ വെള്ളംകയറി. മസൂറിക്ക് സമീപമുള്ള വിനോദസഞ്ചാരകേന്ദ്രമായ കെംപി വെള്ളച്ചാട്ടവും അപകടകരമായ അവസ്ഥയിലാണ്. ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് മൂന്ന് വയസ്സുകാരിയും, രണ്ട് മാസം പ്രായമായ കുഞ്ഞും മരിച്ചത്. ഒഡീഷയിൽ മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ജാർഖണ്ഡിലും മതിലിടിഞ്ഞ് ഒരു സ്ത്രീ മരിച്ചു. മഴയെ തുർന്ന് ഗംഗാ, യമുനാ നദികളിലും അപകടകരമാം വിധം ജലനിരപ്പ് ഉയർന്നിട്ടുണ്ട്.