ദുബായ്: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്ക് തിരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് നിന്നും ദുബായിലെത്തിയ മുഖ്യമന്ത്രി അവിടെ നിന്നും ഇന്തോനേഷ്യയിലേക്ക് പോയി. ഭാര്യ കമലയും കൊച്ചുമകനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
ദുബായ് വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി നിന്നും ട്രാൻസിറ്റ് ചെയ്താണ് ഇന്തോനേഷ്യയിലേക്ക് പോയത്. ഈ മാസം 12 വരെ മുഖ്യമന്ത്രിയും കുടുംബവും ഇന്തോനേഷ്യയിലുണ്ടാവും എന്നാണ് വിവരം. തുടർന്ന് സിംഗപ്പൂരിലേക്ക് പോകുന്ന മുഖ്യമന്ത്രി 18 വരെ അവിടെ തുടരും. 19-ന് ദുബായിൽ എത്തി കേരളത്തിലേക്ക് മടങ്ങും. മടക്കയാത്രയിൽ അബുദാബിയിലുള്ള മകൻ്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തുമെന്ന് വാർത്തകളുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
രാവിലെ ഏഴ് മണിയോടെ ദുബായിലെത്തിയ മുഖ്യമന്ത്രി 10.10നുള്ളവിമാനത്തിലാണ് ഇന്തോനേഷ്യയിലേക്ക് പോയത്. സ്വകാര്യസന്ദർശനമാണ് മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റേയും എന്നാണ് അനൌദ്യോഗിക വിശദീകരണം. ഇക്കാര്യത്തിൽ ഔദ്യോഗികമായി യാതൊരു അറിയിപ്പുമില്ല. അടുത്ത ദിവസങ്ങളിൽ നിശ്ചയിച്ച പൊതുപരിപാടികൾ മാറ്റിവച്ചാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്.
മുഖ്യമന്ത്രിയുടെ മകൾ വീണയും ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസും നാല് ദിവസം മുൻപേ തന്നെ ദുബായിലേക്ക് പോയിരുന്നു. ഇവരും ദുബായ് കൂടാതെ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും പോകുന്നുണ്ട്. 19 വരെയാണ് റിയാസിന് വിദേശയാത്രയ്ക്ക് അനുമതി കിട്ടിയത്.