ഗോത്രവർഗ സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്യുന്ന വീഡിയോ വലിയതോതിൽ പ്രതിഷേധം വിളിച്ചു വരുത്തിയതിന് പിന്നാലെ മണിപ്പൂരിൽ നടന്ന നരനായാട്ടിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. മണിപ്പൂരിലെ കാക്ചിംഗ് ജില്ലയിലെ സെറോ ഗ്രാമത്തിൽ, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ 80 വയസ്സുള്ള ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട തീകൊളുത്തി കൊന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ സെറോ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം നേരിട്ട് ആദരിച്ച സ്വാതന്ത്ര്യ സമരസേനാനി എസ്. ചുരാചന്ദ് സിംഗിൻ്റെ ഭാര്യയായ ഇബെറ്റോംബി എന്ന എൺപതുകാരിയെയാണ് മെയ്തി വിഭാഗക്കാർ വീടിന് തീയിട്ട് കൊലപ്പെടുത്തിയത്.
മെയ് 28 ന് പുലർച്ചെയാണ് ഈ സംഭവം നടന്നത്. മണിപ്പൂർ കലാപത്തിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ അരങ്ങേറിയ സ്ഥലങ്ങളിലൊന്നാണ് സെറോ. പ്രകൃതി സുന്ദരമായ സെറോ ഗ്രാമത്തിൽ തങ്ങളെത്തിയപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ കുടിലുകൾ മാത്രമാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കത്തിയ വീടുകളുടെ ചുമരുകളിൽ വെടിയുണ്ടകളുടെ പാടുകളും കാണാം.
പുലർച്ചെയോടെ ഗ്രാമം അക്രമിക്കാൻ എത്തിയവർ 80-കാരിയായ ഇബെറ്റോംബിയെ പുറത്തു നിന്നും പൂട്ടിയ ശേഷം വീടിന് തീയിടുകയായിരുന്നുവെന്നും വിവരമറിഞ്ഞ് തങ്ങൾ എത്തുമ്പോഴേക്കും വീട് കത്തി നശിച്ചിരുന്നുവെന്നും ഇവരുടെ ചെറുമകൻ പ്രേംകാന്ത പറയുന്നു. വളരെ നേരിയ വ്യത്യാസത്തിലാണ് താൻ മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് പ്രേംകാന്ത എൻഡിടിവിയോട് വെളിപ്പെടുത്തി. മുത്തശ്ശിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈയിലും തുടയിലും വെടിയേറ്റെന്നും ഇയാൾ പറഞ്ഞു.
“അക്രമികളെത്തിയപ്പോൾ എന്റെ മുത്തശ്ശി ഞങ്ങളോട് ഇപ്പോൾ ഓടി രക്ഷപ്പെടാനും കുറച്ച് സമയത്തിന് ശേഷം തന്നെ കൂട്ടിക്കൊണ്ടു വരാനായി മടങ്ങിവരാനും പറഞ്ഞു. എന്നാൽ തിരിച്ചെത്തിയപ്പോൾ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. പ്രായാധിക്യം കാരണം ഓടിരക്ഷപ്പെടാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു മുത്തശ്ശി. അതാണ് മുത്തശ്ശിയെ വീട്ടിൽ നിർത്തി ഞങ്ങൾ രക്ഷപ്പെടാൻ കാരണം.
കലാപം ഏതാണ്ട് അടങ്ങിയ ശേഷം ഗ്രാമത്തിലേക്ക് തിരിച്ചെത്തിയ പ്രേംകാഥയ്ക്ക് ഇനിയെങ്ങനെ ജീവിക്കും എന്നറിയില്ല. കത്തിതീർന്ന വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മുൻരാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനൊപ്പം നിൽക്കുന്ന മുത്തശ്ശൻ്റെ ചിത്രം അയാൾക്ക് തിരിച്ചു കിട്ടി. ഏറെ അഭിമാനത്തോടെ മുത്തശ്ശി സൂക്ഷിച്ചതായിരുന്നു ആ ചിത്രമെന്ന് പ്രേംകാഥ പറയുന്നു.
കലാപമടങ്ങിയെങ്കിലും ഈ പ്രദേശത്ത് രണ്ട് സമുദായങ്ങൾ തമ്മിൽ പുതിയ ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ സുരക്ഷാ സേന കനത്ത ജാഗ്രതയിലാണ്. വൈകുന്നേരം ആറ് മണിക്ക് ശേഷം പുറത്തുള്ളവർ ഗ്രാമത്തിലേക്ക് വിലക്കിയിരിക്കുകയാണ് ഇപ്പോൾ സുരക്ഷാസേനകൾ.