ഖത്തർ/ ദോഹ: അൽ മൻസൂറയിൽ അറ്റകുറ്റപ്പണികൾക്കിടെ നാല് നില കെട്ടിടം തകർന്ന് വീണ് മലയാളികളുൾപ്പെടെ 6 പേർ മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. കെട്ടിട ഉടമ, അറ്റകുറ്റപ്പണി നടത്തിയ കമ്പനി, പ്രോജക്ട് കൺസൾട്ടന്റ്, എന്നിവരാണ് കുറ്റക്കാർ. ഇവരെ ക്രിമിനൽ കോടതിക്ക് കൈമാറും. നിർമാണത്തിൽ പാലിക്കേണ്ട നിർദേശങ്ങളോ മാനദണ്ഡങ്ങളോ പാലിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല നിർമാണം നടത്തുമ്പോൾ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മാനദണ്ഡങ്ങളും ഇവർ പാലിച്ചിട്ടില്ല.
അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ
* അംഗീകാരം ലഭിച്ച പ്ലാൻ പ്രകാരമല്ല നിർമാണം നടന്നത്. 25 മുതൽ 30 സെന്റീമീറ്റർ കനത്തിൽ നിർമിക്കേണ്ടിയിരുന്ന ഭാഗത്ത് 20 സെന്റീമീറ്റർ കനത്തിലാണ് നിർമാണം നടന്നത്.
* 25 എംഎം കമ്പികൾക്ക് പകരം 18 എംഎം കമ്പികളാണ് ഉപയോഗിച്ചത്.
* ബേസ്മെന്റിൽ ആവശ്യമായിരുന്ന തൂണുകളുടെ എണ്ണം കുറച്ചു
* അറ്റകുറ്റണികൾ നടത്തിയത് പെർമിറ്റോ ലൈസൻസോ ഇല്ലാതെ
* താമസക്കാരെ ഒഴിപ്പിക്കാതെയാണ് ബേസ്മെന്റിലെ പണികൾ നടത്തിയത്.
* അറ്റകുറ്റപ്പണികൾ നടത്തിയ കമ്പനിക്ക് മതിയായ പ്രവൃത്തി പരിചയമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി
ഇക്കഴിഞ്ഞ മാർച്ച് 22ന് രാവിലെ 8.30നാണ് ദോഹ അൽമൻസൂരയിലെ നാല് നില കെട്ടിടം തകർന്ന് വീണത്. അപകടത്തിൽ ഗായകനായിരുന്നു നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി, മലപ്പുറം സ്വദേശികളായ അബു ടി മമ്മദൂട്ടി, നൗഷാദ് മണ്ണറയിൽ കാസർഗോഡ് സ്വദേശി മുഹമ്മദ് അഷറഫ് എന്നിവരുൾപ്പെടെ 6 പേരാണ് അപകടത്തിൽ മരിച്ചത്