വിൽപനയിൽ റെക്കോർഡ് സൃഷ്ടിച്ച നോവൽ റാം കെയർ ഓഫ് ആനന്ദി പിഡിഎഫ് രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. പുസ്കത്തിൻ്റെ പ്രസാധകരായ ഡിസി ബുക്സും രചയിതാവായ അഖിൽ പി ധർമ്മജനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
റാം കെയർ ഓഫ് ആനന്ദിയുടെ അച്ചടി അവകാശം ഡിസി ബുക്സിനും എഴുത്തുകാരനുമാണ് എന്നിരിക്കെ പിഡിഎഫ് രൂപത്തിൽ സൗജന്യമായി പുസ്തകം പ്രചരിപ്പിക്കുന്നതിനെതിരെയാണ് പൊലീസിൽ പരാതി നൽകിയത്. കോപ്പിറൈറ്റ് ലംഘിച്ച് പുസ്തകം വിൽക്കുന്നത് ഇന്ത്യൻ നിയമപ്രകാരം കനത്ത പിഴ കിട്ടുന്ന ക്രിമിനൽ കുറ്റമാണ്. ഇതിനോടകം പുസ്തകത്തിൻ്റെ പിഡിഎഫ് വാട്സാപ്പിലൂടേയും മറ്റും പ്രചരിപ്പിച്ച നിരവധി പേരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അഖിൽ പി ധർമജൻ രചിച്ച റാം കെയർ ഓഫ് ആനന്ദി നിലവിൽ 31-ാം പതിപ്പിലെത്തി നിൽക്കുകയാണ്. ഇതുവരെ
പുസ്തകത്തിൻ്റെ ലക്ഷക്കണക്കിന് കോപ്പിയാണ് വിറ്റുപോയിട്ടുള്ളത്. ആമസോൺ ഇന്ത്യയിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി ബെസ്റ്റ് സെല്ലറായിരുന്നു പുസ്തകം. ഇതിനിടയിലാണ് പുസ്തകത്തിൻ്റെ പിഡിഎഫ് പ്രചരിക്കാൻ തുടങ്ങിയത്.
സംഭവത്തിൽ പരാതിയുമായി പൊലീസിനെ സമീപിച്ചതായും മാനസികമായി ആകെ തകർന്ന നിലയിലാണെന്നും എഴുത്തുകാരൻ അഖിൽ പി ധർമജൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. രണ്ടു വർഷത്തോളം ചെന്നൈയിൽ പോയി പഠനത്തോടൊപ്പം ഓരോ കൂലിപ്പണികൾ ചെയ്ത് ജീവിച്ചാണ് താൻ ഈ പുസ്തകം എഴുതി തീർത്തതെന്നും തന്നെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലർ പുസ്കരം പിഡിഎഫ് രൂപത്തിൽ പ്രചരിപ്പിക്കുന്നതെന്നും അഖിൽ പറയുന്നു. അറിവില്ലാതെ ചെയ്തു പോയതാണെന്നും കേസിൽ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ തനിക്ക് ഫോൺ ചെയ്യുന്നുണ്ടെന്നും ഇത്രയും വലിയ ഉപദ്രവം ചെയ്തിട്ട് ക്ഷമിക്കണം എന്ന് പറയാൻ എങ്ങനെ മനസ്സുവരുന്നുവെന്നറിയില്ലെന്നും അഖിൽ കുറിപ്പിൽ പറയുന്നു.
അഖിൽ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്…
വളരെയധികം വിഷമത്തോടെയാണ് ഈ പോസ്റ്റ് ടൈപ്പ് ചെയ്ത് ഇടുന്നത്. ആരെയും ശല്യം ചെയ്യാനോ ഉപദ്രവിക്കാനോ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ് ഞാൻ. അങ്ങനെയുള്ള ഒരു വിഷയങ്ങളിലും ഞാൻ ഇടപെടാതെ ഒഴിഞ്ഞുമാറി പോവുകയാണ് ശീലം. ആരോടും വൈരാഗ്യമോ ദേഷ്യമോ വെക്കാതെ സമാധാനപരമായി ഉറങ്ങാൻ സാധിക്കുക എന്നതാണ് ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന് ഞാൻ കരുതുന്നു.
അതിനായി നിരന്തരം പരിശ്രമിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ നേരിട്ട് കാണുക പോലും ചെയ്യാത്ത ഒരുപാടുപേർ എന്നെ ഒരു ശത്രുവായി കാണുകയും പരമാവധി ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. ആരോടും പരാതി പറയാൻ നിന്നിട്ടില്ല. എഴുത്തുകാർ ഉൾപ്പെടെയുള്ളവർ ഇതേ കാര്യം ചെയ്തിട്ടും തെളിവ് സഹിതം കിട്ടിയിട്ടും ആരെയും മറ്റുള്ളവരുടെ മുന്നിൽ കാട്ടിക്കൊടുത്തിട്ടുമില്ല. എന്നാൽ ഇപ്പോൾ ഈ കൂട്ടത്തിൽ പെടുന്നവർ എനിക്ക് ചെയ്ത ഉപദ്രവം എൻറെ പുതിയ പുസ്തകമായ “റാം C/O ആനന്ദി” മൊത്തത്തിൽ സ്കാൻ ചെയ്ത് PDF ആക്കി ആളുകൾക്ക് ഫ്രീയായി വിതരണം ചെയ്യാൻ തുടങ്ങി എന്നതാണ്. എങ്ങനെയും പുസ്തകം വിൽപ്പന അവസാനിപ്പിക്കുകയും എന്നെ മാനസ്സികമായി തകർക്കുകയും ചെയ്യുന്നതോടെ വിജയിച്ചു എന്ന തോന്നലാവും ഇവർക്കെല്ലാം.
ശരിയാണ്, രണ്ടുവർഷം ചെന്നൈയിൽ പോയി പഠനത്തോടൊപ്പം ഓരോ കൂലിപ്പണികൾ ചെയ്ത് ജീവിച്ച് അവിടുന്ന് കിട്ടിയ ഓരോ അറിവുകളും അനുഭവങ്ങളും അക്ഷരങ്ങളാക്കി കൂനിക്കൂടിയിരുന്ന് താളുകളിലേക്ക് പകർത്തിയ ഒരുവനെ തകർക്കാൻ വേറെന്ത് വേണം.
ഒരു കാര്യം പറയാതെ വയ്യ. എന്ത് മനുഷ്യരാണ് നിങ്ങൾ..?
അൽപ്പമെങ്കിലും മനസ്സാക്ഷി എന്നോട് കാണിച്ചുകൂടേ…?
ഞാൻ എന്താണ് അതിനുമാത്രം അപരാധം ചെയ്തത്..?
വഴക്കിനൊന്നും ഒട്ടും താൽപ്പര്യമില്ലാത്ത എന്നെക്കൊണ്ട് പോലീസിൽ പരാതിപ്പെടേണ്ട അവസ്ഥ ഉണ്ടാക്കിയില്ലേ..?
എന്നെ ഞെട്ടിച്ച ഒരു കാര്യം എനിക്ക് നേരിൽ അറിയുന്ന ആളുകൾ നടത്തുന്ന ഗ്രൂപ്പുകളിൽ പോലും ഈ വ്യാജ പതിപ്പ് വന്നിട്ട് അവർ അത് മറ്റുള്ളവരിലേക്ക് എത്താൻ അവസരം നൽകി എന്നതാണ്.
ഇന്നലെ തുടങ്ങിയതാണ് ഇതെല്ലാം. ഡിസി ബുക്സ് കൊടുത്ത പരാതിയിൽ ചിലരെ ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തു. അതാവട്ടെ ഈ സ്കാൻ ചെയ്ത PDF കോപ്പികൾ ഷെയർ ചെയ്യുന്നതും ഡൌൺലോഡ് ചെയ്യുന്നതും കോപ്പി റൈറ്റ് നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്, വൻ പിഴയും ശിക്ഷയും ലഭിക്കുന്ന ഒന്നാണ് എന്നുപോലും അറിയാത്ത കുറച്ചുപേർ.
സൈബർ സെൽ പോലീസ് ടെലിഗ്രാം ഗ്രൂപ്പുകളും വാട്ട്സാപ്പ് ഗ്രൂപ്പുകളുമെല്ലാം തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.
പോലീസിൽ നിന്നും കോൾ വന്നതിന് എന്നെ വിളിച്ച് എങ്ങനെയെങ്കിലും എങ്ങനെയെങ്കിലും കേസിൽ നിന്നും ഒഴിവാക്കി തരണമെന്ന് പലരും പറയുന്നുണ്ട്. എന്നോട് ഇത്രയും വലിയ ഉപദ്രവം ചെയ്തിട്ട് ക്ഷമിക്കണം എന്ന് പറയാൻ എങ്ങനെ മനസ്സുവരുന്നുവെന്നറിയില്ല.
ഇന്നിപ്പോൾ എഴുത്തുകാരൻ എന്ന നിലയിൽ ഞാൻകൂടി പരാതി നൽകിയിട്ടുണ്ട്. ദയവായി പുസ്തകത്തിൻറെ വ്യാജപതിപ്പ് പ്രചരിപ്പിച്ച് പോലീസ് പിടിച്ചപേരിൽ എന്നെ ആരും വിളിക്കരുത്. എനിക്ക് നിങ്ങളോട് ഒന്നുംതന്നെ പറയാനില്ല. എല്ലാം നിയമത്തിൻറെ വഴിക്ക് പോട്ടെ.
ദയവായി ആരെങ്കിലും എൻറെ പുസ്തകത്തിൻറെ വ്യാജ പതിപ്പ് എവിടെയെങ്കിലും പ്രചരിപ്പിക്കുന്നത് കണ്ടാൽ ഉടൻതന്നെ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചവരെ വെളിയിൽ കൊണ്ടുവരാൻ നിങ്ങളുടെ സഹായവും ഞാൻ അപേക്ഷിക്കുകയാണ്. ഈ കാര്യത്തിൽ എന്നെയും പുസ്തകങ്ങളെയും സ്നേഹിക്കുന്നവർ എല്ലാവരും എനിക്കൊപ്പം നിൽക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
സ്നേഹപൂർവ്വം,
അഖിൽ. പി. ധർമ്മജൻ.
View this post on Instagram