ആമസോണിൽ കൂട്ടപിരിച്ചുവിടൽ തുടരുന്നു. ഗെയിമിങ് വിഭാഗത്തിൽ നിന്നും 100 പേരെയാണ് ഇത്തവണ പുറത്താക്കിയത്. ഗെയിം ഗ്രോത്ത്, പ്രൈം ഗെയിമിങ്, ആമസോൺ ഗെയിംസ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് ജോലി നഷ്ടപ്പെട്ടവർ. പിരിച്ചു വിടുന്ന ജീവനക്കാരെ ഇക്കാര്യം മുൻകൂട്ടി അറിയിച്ചതായും എല്ലാ വിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം കമ്പനിയുടെ വളർച്ച മുൻ നിർത്തിയാണ് ഇത്തരമൊരു നീക്കമെന്ന് ഗെയിംസ് വൈസ് പ്രസിഡന്റ് ക്രിസ്റ്റഫ് ഹർട്ടമാൻ ജീവനക്കാർക്ക് നൽകിയ മെമോയിൽ വ്യക്തമാക്കി. ഇ-കൊമേഴ്സ് ഭീമനായ ആമസോൺ മാർച്ച് മാസത്തിൽ വിവിധ മേഖകളിൽ നിന്നും 9000 പേരെ പിരിച്ചു വിട്ടിരുന്നു. നേരത്തെ സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ലിക്സും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.