ആദ്യ വ്യാപാര ദിനത്തിൽ തന്നെ അൽ അൻസാരി എക്സ്ചേഞ്ചിന്റെ ഓഹരികൾക്ക് വൻ വർദ്ധനവ്. വ്യാപാരം ആരംഭിച്ച് മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ഓഹരികൾ 19 ശതമാനത്തിലധികം ഉയർന്നു. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിലാണ് അൽ അൻസാരി എക്സ്ചേഞ്ചിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുള്ളത് .
കഴിഞ്ഞ മാസം 773 മില്യൺ ദിർഹം ഇനീഷ്യൽ പബ്ലിക് ഓഫറിംഗിൽ (ഐപിഒ) 1.03 ദിർഹം എന്ന നിരക്കിലാണ് ഓഹരികൾക്ക് വില നിശ്ചയിച്ചത്. കമ്പനിയുടെ പത്ത് ശതമാനം ഓഹരികൾ അതായത് 750 ദശലക്ഷം സാധാരണ ഓഹരികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം. അൽ അൻസാരി ഹോൾഡിങ്ങിന്റെ കൈവശമാണ് ബാക്കി 90 ശതമാനം ഓഹരികളും.
വ്യാഴാഴ്ച, വിപണിയുടെ ആരംഭത്തിൽ തന്നെ ഓഹരികൾ 16.5 ശതമാനം ഉയർന്ന് 1 .03 എന്ന നിലയിൽ നിന്നും 1.20 ദിർഹം എന്ന നിലയിലെത്തി. പിന്നീട് 1.23 ദിർഹമായി കുതിച്ചുയർന്നു. വ്യാപാരം ആരംഭിച്ച് 15 മിനിറ്റിനുള്ളിൽ 76.3 ദശലക്ഷം ദിർഹം മൂല്യമുള്ള 63.4 ദശലക്ഷം ഓഹരികളായി മാറുകയും ചെയ്തു.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കുകൾ അപേക്ഷിച്ച് 2023 ന്റെ ആദ്യ പാദത്തിൽ തന്നെ ഡിജിറ്റൽ റെമിറ്റൻസ് ഇടപാടുകളിൽ 30 ശതമാനത്തിലധികം കമ്പനി വളർച്ചരേഖപ്പെടുത്തിയതായി അൽ അൻസാരി അധികൃതർ വ്യക്തമാക്കുന്നു,