ഒൻപത് വർഷം മുൻപാണ് അശോകിന്റെയും മിനിയുടേയും ഏക മകനായ നവീൻ ഒരു ട്രെയിൻ ആക്സിഡന്റിൽ മരണപ്പെട്ടത്. ആരും പ്രതീക്ഷിക്കാതെ ഉണ്ടായ ഒരു അപകടം. അവധിക്കായി ദുബായിൽ നിന്ന് തിരുവനന്തപുരം പച്ചാളത്തെ വീട്ടിലെത്തിയതായിരുന്നു നവീൻ. പ്രഭാത സവാരിക്കിടെ റെയിൽവേ പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടിയാണ് നവീന് ജീവൻ നഷ്ടമായത്. എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കി സ്കോളർഷിപ്പോടുകൂടി വിദേശ പഠനത്തിന് വിമാനം കയറാൻ ഒരുങ്ങുന്നതിനിടെയാണ് മരണം നവീനെ തട്ടിയെടുത്തത്.
ജനിക്കുമ്പോൾ പോലും വേദനയറിയിക്കാതെ പിറന്നു വീണ നവീൻ വീട്ടുകാർക്കും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ 22 വർഷം സ്നേഹിച്ചു വളർത്തിയ മകന്റെ അകാല മരണം മിനിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു. അത് അവരുടെ തുടർന്നുള്ള ജീവിതത്തെ സാരമായി ബാധിച്ചു. പിന്നീട് അവർ കേരളം കണ്ടിട്ടില്ല. മകന്റെ നഷ്ടം മിനിയെ പൂർണ്ണമായും വിഷാദരോഗത്തിന് അടിമയാക്കി.
ദുബായിൽ തിരിച്ചെത്തിയതിന് ശേഷം മൂന്ന് വർഷത്തോളം വീടിന് പുറത്തിറങ്ങിയില്ല. ഓണമോ വിഷുവോ ക്രിസ്മസോ പുതുവർഷമോ അവർ ആഘോഷിച്ചിട്ടില്ല. സ്വന്തം വീട്ടുകാരോട് പോലും മിനി ഇതുവരെ ഫോണിൽ വിളിച്ചു സംസാരിച്ചിട്ടില്ല. പക്ഷെ, എല്ലാ വർഷവും നവീന്റെ പിറന്നാൾ മാത്രം അവർ ആഘോഷിക്കും. നവീനിഷ്ടപ്പെട്ട നീല നിറത്തിലുള്ള വസ്ത്രങ്ങളും വാച്ചുകളും വാങ്ങി വയ്ക്കും. വീട് മുഴുവൻ നവീന്റെ ചിത്രങ്ങൾ മാത്രമാണുള്ളത്. ഇപ്പോഴും നവീൻ വിദേശത്തേക്ക് പഠനത്തിന് പോയിരിക്കുകയാണെന്ന് വിശ്വസിക്കാനാണ് ഇവർക്കിഷ്ടം.
ദിവസങ്ങൾ പോലും തിരിച്ചറിയാൻ പറ്റാത്തത്ര വിഷാദമാണ് മിനിയെ കീഴ്പ്പെടുത്തിയിരുന്നത്. ഒരു പതിറ്റാണ്ടോളം അതിന്റെ പിടിയിൽ കഴിഞ്ഞ മിനി കഴിക്കാത്ത മരുന്നുകളില്ല. എന്നാൽ പൂന്തോട്ടവും പൂവുകളും പൂച്ചകളും മിനിയുടെ വിഷാദ രോഗത്തെ പതിയെ ഇല്ലാതാക്കികൊണ്ടിരിക്കുകയാണിപ്പോൾ. ദുബായിലെ മരുഭൂമികൾക്കിടയിൽ നിറങ്ങൾ വിരിയിക്കുകയാണ് മിനി. വീടിനോട് ചേർന്നുണ്ടാക്കിയ പൂന്തോട്ടത്തിൽ മകന് ഇഷ്ടമുള്ള പൂച്ചകളോടൊപ്പം അവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്.
ഭർത്താവ് അശോക് ജോലിക്കായി ഓഫീസിലേക്ക് പോയി കഴിഞ്ഞാൽ പിന്നെ മിനി വീട്ടിൽ ഒറ്റയ്ക്കാണ്. അപ്പോഴെല്ലാം സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം പൂവുകളോടാണ് മിനി പങ്കുവയ്ക്കാറ്. എന്നാൽ നവീന് ഏറ്റവും ഇഷ്ടപ്പെട്ട മുല്ലപ്പൂ കാണുമ്പോഴും അവ പൂക്കുമ്പോഴും മിനി 10 വർഷം പുറകോട്ട് പോകും. ആ മുല്ലപ്പൂക്കളിൽ അപ്പോൾ മിനി നവീനെ കാണും. നവീന്റെ ഓർമകളിലേക്ക് വീണ്ടും പറിച്ചു നടപ്പെടും. എങ്കിലും മിനി ഇപ്പോൾ സന്തോഷവതിയാണ്. പൂന്തോട്ടത്തിൽ പല രൂപങ്ങളിലും പല നിറങ്ങളിലും പല സുഗന്ധങ്ങളിലും നവീനെ അറിയാൻ പറ്റുന്ന സന്തോഷമാണ് അവരുടെ ജീവിതം മുഴുവൻ.