യുഎഇ പൗരന്മാരുടെ ശമ്പളം വെട്ടിക്കുറച്ചാൽ കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാർ മുന്നറിയിപ്പ് നൽകി. സ്വദേശിവൽക്കരണ നിയമം പാലിക്കാത്ത, വ്യാജ വിവരങ്ങൾ നൽകുന്ന കമ്പനികൾക്കെതിരെയും കടുത്ത നടപടിയുണ്ടാകും.
ബിരുദമുള്ള സ്വദേശികൾക്കു കുറഞ്ഞതു 7000 ദിർഹം ഡിപ്ലോമക്കാർക്കു 6000 ദിർഹം ഹൈസ്കൂൾ യോഗ്യതയുള്ളവർക്കു 5000 ദിർഹം എന്നിങ്ങനെയാണു ശമ്പളം നൽകേണ്ടത്. എന്നാൽ ജോലി അന്വേഷിച്ച് എത്തുന്നവർക്കു കുറഞ്ഞ ശമ്പളം വാഗ്ദാനം ചെയ്യുന്നുവെന്ന പരാതി ഉയർന്നതോടെയാണ് നടപടി. തൊഴിൽ വിപണി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വദേശിവൽക്കരണത്തിൻ്റെ മറവിൽ ജീവനക്കാരെ വഞ്ചിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
യുഎഇ പൗരന്മാർക്ക് ജോലി ഉറപ്പാക്കാൻ രൂപീകരിച്ച നാഫിസ് തൊഴിൽ പരിശീലനം നൽകിയാണ് സ്വദേശികളെ അയയ്ക്കുക. എന്നാൽ സർക്കാരിൽ നിന്ന് വൻ ആനുകൂല്യം ലഭിക്കുന്ന സ്വദേശികൾക്കു ശമ്പളം വർധിപ്പിക്കാനാവില്ലെന്നാണ് ചിലരുടെ വാദം. ഇത്തരം നിയമലംഘനം അനുവദിക്കില്ലെനന്ന് മന്ത്രി വ്യക്തമാക്കി.