ഹൃദയാഘാതത്തെ തുടർന്ന് തൃശ്ശൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു. പൂങ്കുന്നം തെക്കോത്ത് വീട്ടിൽ ഹരിദാസാണ് സലാലയിൽ വച്ച് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹരിദാസിനെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുപ്പത് വർഷമായി സലാലയിലായിരുന്നു ഹരിദാസ്. സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഉഷയാണ് ഭാര്യ. മകൻ അരവിന്ദ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് സുഹൃത്തുകൾ അറിയിച്ചു.
കണ്ണൂർ സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കണ്ണൂർ രാമന്തളി വടക്കുമ്പാട് സ്വദേശി ആയത്തുല്ല ആണ് മരിച്ചത്. 44 വയസ്സായിരുന്നു. സന്ദർശക വിസയിൽ ദുബായിൽ എത്തിയ ആയത്തുല്ല ദേരയിലെ താമസസ്ഥലത്ത് വച്ച് ചൊവ്വാഴ്ച വൈകിട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ എട്ടിക്കുളം ഹംസയാണ് ആയത്തുല്ലയുടെ പിതാവ്. മാതാവ് അസ്മ. സുഫൈറയാണ് ഭാര്യ. അഫ്നാൻ, ഹന എന്നിവർ മക്കളാണ്. നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.
കണ്ണൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പേരാവൂർ കുനിയിൽ ഖദീസാൻ്റെ മകൻ മജീദാണ് റിയാദിൽ വച്ച് മരിച്ചത്. 56 വയസ്സായിരുന്നു. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും. ഇതിനുള്ള നടപടികൾക്ക് റിയാദ് കെഎംസിസി വെൽഫെയർ വിംഗ് പ്രവർത്തകർ നേതൃത്വം നൽകുന്നുണ്ട്.