കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബജറ്റ് എയർലൈനായ ഗോ ഫസ്റ്റ് രണ്ട് ദിവസത്തെ മുഴുവൻ വിമാനങ്ങളും റദ്ദാക്കി. മെയ് 3,4 തീയതികളിൽ ചാർട്ട് ചെയ്തിരുന്ന വിമാനങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റദ്ദാക്കിയത്. ഇന്ധനകമ്പനികൾക്ക് പണം അടയ്ക്കാനാവാത്തതിനാലാണ് സർവീസുകൾ റദ്ദാക്കിയത്
വിമാനനിർമാണ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുമായുള്ള പ്രശ്നങ്ങളെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളാണ് എയർലൈനിന് തിരിച്ചടിയായത്.കൂടുതൽ നിക്ഷേപകരെ കമ്പനിയിലേക്ക് ആകർഷിച്ച് പ്രതിസന്ധി മറികടക്കാനാണ് കമ്പനിയുടെ ശ്രമം. 5000 ജീവനക്കാരുള്ള കമ്പനി വൻ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോകുന്നത്.
മുന്നറിയിപ്പില്ലാതെ ഇത്രയധികം സർവീസുകൾ റദ്ദാക്കിയതിന്റെ ആശങ്കയിലാണ് ടിക്കറ്റ് എടുത്ത് കാത്തിരുന്നവർ. ഇവർക്ക് റീഫണ്ട് തുക നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാണ് . മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ പുതുതായി ബുക്കിംഗ് സ്വീകരിക്കുന്നതും നിർത്തി വച്ചിരിക്കുകയാണ്