കൊല്ലം: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്കായി സംസ്ഥാനത്താകെ തെരച്ചിൽ ശക്തമാക്കി പൊലീസ്. വിവിധ മറുനാടൻ്റെ കേരളത്തിലുള്ള വിവിധ ഓഫീസുകളിലും ചില ജീവനക്കാരുടെ വീടുകളിലുമാണ് പൊലീസ് തെരച്ചിൽ നടത്തിയത്. കൊല്ലത്തെ ഒരു മറുനാടൻ ജീവനക്കാരനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തതായും വിവരമുണ്ട്.
ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ഇക്കാര്യത്തിൽ ഡിജിപിയുടെ ഓഫീസിൽ നിന്നും പൊലീസിന് കൃത്യമായ നിർദേശം ലഭിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ഷാജൻ സ്കറിയ കേരളം വിട്ടു പോയിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
ഇയാൾ ജീവനക്കാരുമായി ഇപ്പോഴും സമ്പർക്കം പുലർത്തുന്നുണ്ട് എന്ന സംശയത്തിലാണ് മറുനാടൻ്റെ ഓഫീസിലും ചില ജീവനക്കാരുടെ താമസസ്ഥലത്തും പൊലീസ് തെരച്ചിൽ നടത്തിയത്. ചില ജീവനക്കാരിലും ഫോണുകളും ലാപ്പ്ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.