യുഎഇയിലെ തൊഴില്‍ കരാര്‍ സംബന്ധിച്ച നിയമത്തില്‍ മാറ്റം വന്നിരിക്കുന്നു. രാജ്യത്തെ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുതിയ ഭേദഗതി പ്രഖ്യാപിച്ചു. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആരോഗ്യകരമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം.
ഇനി മുതല്‍ യുഎഇയിലെ തൊഴില്‍ കരാറുകളില്‍ അത് ബാധകമാക്കുന്ന ഒരു നിശ്ചിത കാലയളവ് പ്രതിപാദിച്ചിരിക്കണം. തൊഴിലാളിയും തൊഴിലുടമയും അംഗീകരിച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഈ കാലയളവ് ദീര്‍ഘിപ്പിക്കാനും നിയമം അനുമതി നല്‍കുന്നുണ്ട്. എന്നാൽ കരാറുണ്ടാക്കുന്ന കാലയളവിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ നിയമത്തിൽ പ്രതിപാദിക്കുന്നില്ല.
തൊഴില്‍ കരാറില്‍ ഏര്‍പ്പെടുന്ന തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം സന്തുലിതമാക്കുകയെന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. തൊഴില്‍ വിപണിയുടെ വളര്‍ച്ചയും സ്ഥിരതയും മാത്രമല്ല, യുഎഇയുടെ സാമ്പത്തിക കായികക്ഷമത കാത്തുസൂക്ഷിക്കാനും മാനവ വിഭവശേഷി മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
യുഎഇയുടെ അടുത്ത അന്‍പത് വര്‍ഷത്തേക്കുള്ള സാമ്പത്തിക വികസന ലക്ഷ്യങ്ങള്‍ മുന്നിൽ കണ്ടുകൊണ്ടാണ് രാജ്യം പുതിയ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കുന്നതെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന് അല്‍ അവാര് പറഞ്ഞു. രാജ്യത്തെ വ്യവസായ അനുകൂല അന്തരീക്ഷത്തിൻ്റെ സ്ഥിരതയും ആകര്‍ഷണീയതയും ഇതിലൂടെ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയുടെ വളർച്ചയും സ്ഥിരതയും മുന്നേറ്റവും ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.