സനാ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയ്ക്ക് താത്കാലിക ആശ്വാസം. വധശിക്ഷാ നടപടികൾ യെമൻ കോടതി തത്കാലത്തേക്ക് നിർത്തിവച്ചു. കേന്ദ്രസർക്കാരിൻ്റെ ഇടപെടലിനെ തുടർന്നാണ് കോടതിയുടെ നടപടി. നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യെമനീസ് പൌരനാണ് ഇക്കാര്യം സേവ് നിമിഷ പ്രിയ ആക്ഷൻ കൌണ്സിലിനെ അറിയിച്ചത്.
അതിനിടെ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യെമനിലെത്തിയ അമ്മ പ്രേമകുമാരിയുടെ വിസാ കാലാവധി നീട്ടി. ഇതോടെ അവർക്ക് യെമനിൽ തുടരാം. നേരത്തെ മൂന്ന് മാസത്തെ വിസയാണ് പ്രേമകുമാരിക്ക് അനുവദിച്ചിരുന്നത്. ഇതിൽ ഒരു മാസം ഇതിനോടകം പിന്നിട്ടു കഴിഞ്ഞു. ഏപ്രിൽ 20-നാണ് നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിയും യെമനിൽ വ്യവസായിയായ സാമുവേൽ ജെറോമും അവിടെ എത്തിയത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വർഷമായി ജയിലിൽ കഴിയുന്ന മകളെ 11 വർഷത്തിന് ശേഷം പ്രേമകുമാരി നേരിൽ കണ്ടിരുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കൊപ്പമാണ് പ്രേമകുമാരി ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടത്. ഏതാണ്ട് മൂന്ന് മണിക്കൂറോളം സമയം നിമിഷ പ്രിയക്കൊപ്പം ചിലവിടാൻ പ്രേമകുമാരിയെ ജയിൽ അധികൃതർ അനുവദിച്ചു. ഒരുമിച്ച് ഭക്ഷണം കഴിക്കാനും അവസരം നൽകി.
യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായും അയാളുടെ ഗോത്രവിഭാഗം തലവൻമാരുമായും ചർച്ച നടത്തി ദിയാധനത്തിൽ ധാരണയാക്കാനാണ് ശ്രമം.