ലോക മാനുഷിക ദിനത്തിൽ സന്നദ്ധപ്രവർത്തകർക്ക് ആദരവും നന്ദിയും രേഖപ്പെടുത്തി യുഎഇ പ്രധാനന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം. യുഎഇയുടെ സ്ഥാപക പിതാവിന്റെ മാനുഷിക ദർശനം ശൈഖ് മുഹമ്മദ് അനുസ്മരിച്ചു, തങ്ങൾ സായിദ് അൽ-ഖൈറിനെ എപ്പോഴും ഓർക്കുന്നുവെന്നും അദ്ദേഹത്തിന്റെ നന്മയുടെ സന്ദേശം സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 19 ലോക മാനുഷിക ദിനാനചരണത്തിന്റെ ഭാഗമായാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ പ്രതികരണം.
97 രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ വർഷം 91 ദശലക്ഷം ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരാൻ സാധിച്ചു. ഇതിന് സഹായിച്ച ഫൗണ്ടേഷനിലെ 145,000 സന്നദ്ധപ്രവർത്തകർക്ക് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നന്ദി അറിയിച്ചു. മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ ഭാഗമായി 2021ൽ 1.1 ബില്യൺ ദിർഹം (299 മില്യൺ ഡോളർ) ചെലവഴിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി ക്യാമ്പയിനുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി പദ്ധതികൾ എന്നിവയാണ് കഴിഞ്ഞ വർഷം നടപ്പിലാക്കിയത്. കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും അര്‍ഹരായവരിലേക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു.
2015 ലാണ് ഗ്ലോബൽ ഇനിഷ്യേറ്റീവ് സ്ഥാപിതമായത്. 35 ഓർഗനൈസേഷനുകളും സ്ഥാപനപരമായ സംരംഭങ്ങളും ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമാണ്. മാനുഷിക സഹായം, ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, സമൂഹിക ശാക്തീകരണം എന്നിങ്ങനെ അഞ്ച് മേഖലകളിലാണ് പ്രധാനമായും മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ പ്രവര്‍ത്തനം.