കൊച്ചി: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെ കൈവിടില്ലെന്നും അപകടത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും എൻബിടിസി ഡയറക്ടർ കെ.ജി എബ്രഹാം. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വികാരഭരിതനായ അദ്ദേഹം ജീവനക്കാരുടെ കുടുംബത്തെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.
കെ.ജി എബ്രഹാമിൻ്റെ വാക്കുകൾ –
ഈ അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ മുതൽ ആകെ തകർന്ന അവസ്ഥയിലാണ് ഞാൻ. ഞങ്ങളുടെ ജീവനക്കാരെ ഞങ്ങൾ എങ്ങനെ നോക്കുകയും സംരക്ഷിക്കുകയും ചെയ്യും എന്ന് നിങ്ങളിൽ പലർക്കും അറിയാവുന്നതാണ്. സ്വന്തം കുടുംബം പോലെയാണ് ഞങ്ങളുടെ ജീവനക്കാരെ കണ്ടത്. അങ്ങനെയുള്ള എൻ്റെ കുടുംബത്തിലെ അൻപത് പേരാണ് ഇല്ലാതായത്. എനിക്ക് താങ്ങാൻ പറ്റുന്നതല്ല ഈ ദുരന്തം. എൻ്റെ സഹോദരങ്ങളേയും മക്കളേയും എനിക്ക് നഷ്ടമായി.
എൻ്റെ സ്വന്തം കുടുംബമാണിത്. എൻബിടിസി കുടുംബം എന്നാണ് ഞങ്ങൾ പറയാറുള്ളത് പോലും. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. സമയോചിതമായ സഹകരണവും നടപടികളുമാണ് ഇക്കാര്യത്തിൽ കുവൈത്ത് ഭരണകൂടത്തിലുണ്ടായത്. കുവൈത്ത് പൊലീസും അഗ്നിരക്ഷാസേനയും ഇക്കാര്യത്തിൽ വലിയ പിന്തുണ നൽകി. 49 വർഷമായി കുവൈറ്റിലുള്ളയാളാണ് ഞാൻ. ആ രാജ്യത്തേയും അവിടുത്തെ മനുഷ്യരേയും അത്രയ്ക്ക് ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്.
കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നും മികച്ച സഹകരണമാണ് ലഭിച്ചത്. അപകടമുണ്ടായതിന് പിന്നാലെ തന്നെ കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടു. കേന്ദ്ര വിദേശകാര്യസഹമന്ത്രി തന്നെ നേരിട്ട് കുവൈത്തിലെത്തി വേണ്ട സഹായങ്ങൾ ചെയ്തു. കുവൈത്ത് ഭരണകൂടവുമായി സഹകരിച്ച് മൃതദേഹങ്ങൾ സമയബന്ധിതമായി നാട്ടിലെത്തിക്കാനായി. അവരോടെല്ലാം ഞങ്ങൾക്ക് നന്ദിയുണ്ട്. ഇതൊന്നും ഒരിക്കലും മറക്കാനാവില്ല.
ഈ സംഭവത്തെക്കുറിച്ച് അറിയുമ്പോൾ ഞാൻ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു. അപകടവിവരം അറിഞ്ഞതോടെ ഞാൻ തിരുവല്ലയിലെ വീട്ടിലേക്ക് പോയി. എൻ്റെ രക്തസമ്മർദ്ദം വല്ലാതെ ഉയർന്നു ആകെ അവശനായി ആശുപത്രിയിൽ ചികിത്സയിൽ തേടേണ്ടി വന്നു.
നിങ്ങൾക്കറിയാം ഇപ്പോൾ അപകടത്തിൽപ്പെട്ടതും മരണപ്പെട്ടതുമെല്ലാം ഒരേ കുടുംബത്തിലുള്ളവരോ സുഹൃത്തുകളോ അല്ലെങ്കിൽ അവിടുത്തെ ജീവനക്കാരുടെ ബന്ധുക്കളോ എല്ലാമാണ്. അതാണ് ഞങ്ങളുടെ രീതി. ഞങ്ങളുടെ ജീവനക്കാരുടെ ശുപാർശയിൽ എത്തുന്നവരാണ് പുതിയ ജീവനക്കാരെല്ലാം. അത്രയും പ്രാധാന്യം ഞങ്ങൾ ജീവനക്കാർക്ക് കൊടുക്കുന്നുണ്ട്. കുവൈത്ത് സർക്കാർ നിഷ്കർഷിക്കുന്ന ചട്ടങ്ങൾക്കും മുകളിൽ ഞങ്ങൾ ജീവനക്കാർക്ക് ആനുകൂല്യം നൽകുന്നുണ്ട്.
കുവൈത്തിൽ മാത്രം 6000- 7000 ജീവനക്കാർ കമ്പനിക്കുണ്ട്. അവർക്കെല്ലാം സൗജന്യ ഭക്ഷണവും താമസവും ആണ്. നാട്ടിലേക്ക് പോകാനും വരാനുമുള്ള ടിക്കറ്റും ഞങ്ങളാണ് നൽകുന്നത്. സെൻട്രെലൈസ്ഡ് കിച്ചണിൽ നിന്നാണ് ഇവർക്കുള്ള ഭക്ഷണം എത്തുന്നത്. അതിനാൽ തന്നെ പാചകം ചെയ്യുന്നതിനിടെ തീപിടുത്തമുണ്ടാവാൻ സാധ്യതയില്ല. ഹീറ്ററോ ഇൻഡക്ഷൻ കുക്കറോ പോലും താമസസ്ഥലത്ത് ഉപയോഗിക്കാൻ അനുവദിക്കാറില്ല. ആരാംകോ അടക്കമുള്ള കമ്പനികൾക്ക് വേണ്ടിയാണ് നമ്മൾ ജോലി ചെയ്യുന്നത്. അതിനാൽ തന്നെ കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചുള്ള സുരക്ഷ ചട്ടങ്ങൾ ഞങ്ങൾ പാലിക്കാറുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അഗ്നിബാധയുണ്ടായത് എന്നാണ് കുവൈത്ത് ടൈംസിൽ വന്നിരിക്കുന്ന വാർത്ത.
ദേശ, ഭാഷ വ്യത്യാസമില്ലാതെ മരണപ്പെട്ട എല്ലാ ജീവനക്കാരേയും ഞങ്ങൾ സംരക്ഷിക്കും. ഇന്ത്യയിലെ എല്ലാ ജീവനക്കാർക്കും ഇതിനോടകം 25000 രൂപ അടിയന്തര ധനസഹായമായി എത്തിച്ചിട്ടുണ്ട്. കമ്പനി പ്രതിനിധികൾ ഇതിനോടകം മരണപ്പെട്ടവരുടെയെല്ലാം വീടുകളിൽ എത്തി. ഇനി വീണ്ടും ബന്ധുക്കളെ കാണുകയും ധനസഹായത്തിന് അർഹരായ ബന്ധുക്കളുടെ പട്ടിക തയ്യാറാക്കുകയും ചെയ്യും. ഭാര്യ,മക്കൾ എന്നിവർക്കാണ് നഷ്ടപരിഹാരത്തിൽ മുൻഗണന ഒരു വിഹിതം മാതാപിതാക്കൾക്കും ലഭിക്കും. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസിയുടെ കൂടി വെരിഫിക്കേഷനുണ്ടാവും. അതെന്തായാലും അതിനുള്ള നടപടികൾ ഇതിനോടകം തുടങ്ങി കഴിഞ്ഞിട്ടുണ്ട്.
അടുത്ത നാലോ അഞ്ചോ ദിവസത്തിനകം എട്ട് ലക്ഷം രൂപ അവർക്ക് കൈമാറണം എന്നാണ് ആഗ്രഹിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിൽ തന്നെ മരണപ്പെട്ട ജീവനക്കാർക്കെല്ലാം കൃത്യമായി ഇൻഷുറൻസ് നൽകിയിട്ടുണ്ട്. ഇതേ രീതിയിൽ ഇവിടെയും നഷ്ടപരിഹാരം ഉറപ്പാക്കും. അപകടമരണമായതിനാൽ നാല് വർഷത്തെ ശമ്പളം ഇൻഷുറൻസ് തുകയായി ഉറ്റവർക്ക് കിട്ടും കമ്പനി നേരിട്ട് നൽകുന്ന എട്ട് ലക്ഷം കൂടാതെയാണ് ഈ ഇൻഷുറൻസ് തുക. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങളും കൂടി ഉറപ്പാക്കും. ഏതെങ്കിലും കുടുംബത്തിലുള്ളവർക്ക് ജോലി വേണമെങ്കിൽ അതും ഉറപ്പാക്കും.
നിയമവിരുദ്ധമായി ഒന്നും ഞാൻ ചെയ്തില്ല. എവിടെയും ഞാൻ ഒളിച്ചോടില്ല. ഞാനാണ് കമ്പനിയുടെ ഉടമ. ഞാൻ തന്നെ കുവൈത്തിലേക്ക് പോകും. ഏതോ ഒരു മീഡിയ വാർത്ത കൊടുത്തത് കണ്ടു ഞാൻ ഏതോ ആശുപത്രിയിൽ ഒളിവിൽ പോയിരിക്കുകയാണെന്ന്. അപകടം വിവരമറിഞ്ഞിട്ട് തല പെരുത്തുകയറിയ അവസ്ഥയിലായിരുന്നു ഞാൻ. ആരോഗ്യനില മോശമായത് കൊണ്ടാണ് ആശുപത്രിയിൽ പോയത്. അതിന് അടുത്താണ് വീട്. എനിക്ക് ഇതിൽ എന്ത് നഷ്ടപ്പെടാനാണ്. എൻ്റെ ഒപ്പമുണ്ടായിരുന്നവരെ എനിക്ക് നഷ്ടപ്പെട്ടു. അതിലും വലുതല്ല ഒന്നും.