ദുബായ്: ഏപ്രിൽ 15 തിങ്കളാഴ്ച രാത്രി തുടങ്ങി ഏപ്രിൽ 16 ചൊവ്വാഴ്ച രാത്രി വരെയുള്ള 24 മണിക്കൂറിൽ യുഎഇയിൽ പെയ്തത് റെക്കോർഡ് മഴ. 1949- മുതലാണ് യുഎഇയിൽ മഴയുടെ അളവ് ഔദ്യോഗികമായി രേഖപ്പെടുത്താൻ തുടങ്ങിയത്. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഈ 24 മണിക്കൂറിൽ ലഭിച്ചതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. വരും മണിക്കൂറുകളിൽ മഴ തുടരാൻ സാധ്യതയുണ്ട് എന്നതിനാൽ നാളെ വരെ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.
അൽ ഐനിലെ ഖത്മ് അൽ ഷക്ല മേഖലയിലാണ് കാലാവസ്ഥാ വകുപ്പ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, 24 മണിക്കൂറിനുള്ളിൽ 254 മില്ലിമീറ്റർ മഴയാണ് അവിടെ ലഭിച്ചത്. 2016 മാർച്ച് 9 ന് ഷുവൈബ് സ്റ്റേഷനിൽ 287.6 മില്ലിമീറ്റർ രേഖപ്പെടുത്തിയതാണ് റെക്കോർഡെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വിശദീകരിക്കുന്നു.
പ്രതീക്ഷയ്ക്കും അപ്പുറത്തെ ശക്തിയിൽ പെയ്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചെങ്കിലും ഭരണസംവിധാനവും പൊലീസും ജാഗ്രതയോടെ നീങ്ങുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തതിനാൽ വലിയ അപകടങ്ങളും ആൾനാശവും ഒഴിവായി. കനത്ത മഴ യുഎഇയിലെ അസാധാരണമായി സംഭവിക്കുന്ന പ്രതിഭാസമാണ്. അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് തിങ്കളാഴ്ച മുതൽ രാജ്യത്തെ ജനജീവിതം ബുദ്ധിമുട്ടിലാണ്.
വിമാനങ്ങൾ റദ്ദാക്കി ഫ്ളൈ ദുബായ്
കനത്ത മഴയെ തുടർന്ന് ഏപ്രിൽ 17 10 മണി വരെ ദുബായിൽ നിന്നും വിവിധ നഗരങ്ങളിലേക്ക് പോകേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഫ്ളൈ ദുബായ് അറിയിച്ചു. ടിക്കറ്റ് റദ്ദാക്കപ്പെട്ട മുഴുവൻ യാത്രക്കാർക്കും ഫുൾ റീഫണ്ട് അനുവദിക്കുമെന്നും ഫ്ളൈ ദുബായ് അറിയിച്ചു. സ്ഥിതിഗതികൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കാലാവസ്ഥ അനുകൂലമായാൽ ഉടൻ തന്നെ സർവ്വീസുകൾ സാധാരണ നിലയിലാക്കാൻ ശ്രമം തുടങ്ങുമെന്നും എയർലൈൻ വ്യക്തമാക്കി.