ദുബായ്: ഏപ്രിൽ 16-ന് യുഎഇയിലുണ്ടായ പേമാരിയിൽ തങ്ങളുടെ മൂന്ന് പൗരൻമാർ മരണപ്പെട്ടതായി ഫിലീപ്പിൻസ്. ദുബായിലെ ഫിലിപ്പീൻസ് കോൺസുലേറ്റ് ജനറലാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ദുബായിലുണ്ടായ പ്രളയത്തിൽ മൂന്ന് ഫിലിപ്പിനോ പ്രവാസികൾ മരിച്ച വിവരം ദുഖത്തോടെ അറിയിക്കുന്നു – ഫിലിപ്പൈൻ കുടിയേറ്റ തൊഴിലാളികളുടെ (ഡിഎംഡബ്ല്യു) ഓഫീസർ-ഇൻ-ചാർജ് (ഒഐസി) ഹാൻസ് ലിയോ കാക്ഡാക്ക് ട്വിറ്ററിൽ കുറിച്ചു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വാഹനത്തിനുള്ളിൽ ശ്വാസംമുട്ടിയാണ് രണ്ട് പേർ മരിച്ചത്. മറ്റൊരാൾ വാഹനാപകടത്തിലും മരണപ്പെട്ടു.
ഈ സംഭവങ്ങൾ എവിടെയാണ് സംഭവിച്ചതെന്നോ മറ്റു വിശദാംശങ്ങളോ ഫിലിപ്പൈൻസ് കോൺസുലേറ്റ് വിശദീകരിച്ചിട്ടില്ല. എന്നാൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് കോൺസുലേറ്റ്ജനറൽ വ്യക്തമാക്കി. അതേസമയം ചൊവ്വാഴ്ച രാത്രി കനത്ത മഴയിൽ തകർന്ന റോഡിലുണ്ടായ വാഹനാപകടത്തിൽ 47 കാരനായ ഫിലിപ്പിനോ പുരുഷ തൊഴിലാളി മരണപ്പെട്ടുവെന്ന് ഷാർജ പോലീസ് വ്യക്തമാക്കി. വാഹനം വെള്ളത്തിൽ മുങ്ങി മറ്റു രണ്ട് ഫിലിപ്പിനോ പ്രവാസികളും മരണപ്പെട്ടുവെന്നും പൊലീസ് വിശദീകരിക്കുന്നു.
പ്രളയത്തെ തുടർന്ന് ദുരിതത്തിലായി ഫിലിപ്പിനോ പ്രവാസികൾക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തുന്നുണ്ടെന്ന് കോൺസുലേറ്റ് ജനറൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിമാനങ്ങൾ റദ്ദാക്കുകയും യാത്ര അനിശ്ചിതത്വത്തിലാവുകയും ചെയ്തതോടെ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ ദുബായ് എയർപോർട്ട് അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണെന്നും അവർ അറിയിച്ചു.