പട്ന: പുകവലിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ അധ്യാപകർ മർദിച്ച് കൊന്നു. ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ ഹരികിഷോർ- ഉസ്മിള ദമ്പതികളുടെ മകൻ ബജ്റങി കുമാർ ആണ് കൊല്ലപ്പെട്ടത്. 15 വയസായിരുന്നു. വിദ്യാർത്ഥിയുടെ വസ്ത്രമഴിച്ച് ബെൽറ്റ് കൊണ്ട് മർദിച്ചതായി കുട്ടിയുടെ കുടുംബം ആരോപിച്ചു.
സുഹൃത്തുക്കളുമൊത്ത് വിദ്യാർത്ഥി പുകവലിക്കുന്നത് കുട്ടിയുടെ തന്നെ ബന്ധുവായ അധ്യാപകനും സ്കൂൾ ചെയർമാനും കണ്ടതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും സ്കൂളിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി മർദിക്കുകയുമാണെന്നായിരുന്നു ആരോപണം. സ്കൂൾ വളപ്പിൽ വച്ച് കുട്ടിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ചെന്നും ബെൽറ്റ് കൊണ്ട് മർദിച്ചെന്നും കുട്ടിയുടെ അമ്മയും സഹോദരിയും പറയുന്നു
വിദ്യാർത്ഥി കുഴഞ്ഞു വീണതിനെ തുടർന്ന് അടുത്തുള്ള നഴ്സിംഗ് ഹോമിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിലും കൈകളിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നും സ്വകാര്യ ഭാഗങ്ങളിൽ മർദനമേറ്റതായും ബന്ധുക്കൾ പറയുന്നു. അതേസമയം വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്ന് വിദ്യാർത്ഥി വിഷം കഴിച്ചതാണ് മരണകാരണമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.