ആദ്യം പറഞ്ഞ വിലയ്ക്കു തന്നെ ട്വിറ്റർ വാങ്ങിക്കാൻ തയ്യാറാണെന്ന് ഇലോൺ മസ്ക് . ട്വിറ്റർ കമ്പനിക്ക് അയച്ച കത്തിലാണ് മസ്ക് തീരുമാനത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. വിൽപ്പന പാതിവഴിയിൽ മുടങ്ങിയതിനെത്തുടർന്നു ട്വിറ്റർ കേസുമായി കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ പഴയ വിലയ്ക്ക് തന്നെ ട്വിറ്റർ വാങ്ങാൻ സമ്മതിച്ചിരിക്കുകയാണ് മസ്ക് ഇപ്പോൾ . മസ്കിൻ്റെ കത്ത് കിട്ടിയതായി ട്വിറ്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ചായിരുന്നു ട്വിറ്ററും മസ്കും തമ്മിലുള്ള ചർച്ച ആരംഭിച്ചത്. യഥാർഥ കണക്കുകൾ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും ട്വിറ്റർ നൽകിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മസ്കിന്റെ പിന്മാറ്റം. മസ്കിന്റ ട്വീറ്റുകൾക്കുള്ള മറുപടികളിൽ 90 ശതമാനവും ‘ബോട്സ്’ എന്ന പേരിലറിയപ്പെടുന്ന വ്യാജ അക്കൗണ്ടുകളിൽ നിന്നാണ്. ഇത് സംബന്ധിച്ച് സ്ക്രീൻഷോട്ട് തെളിവും ഹാജരാക്കിയാണു മസ്ക് രൂക്ഷവിമർശനം ഉയർത്തിയത്. സജീവ ഉപയോക്താക്കളില്‍ 5 ശതമാനത്തില്‍ താഴെ മാത്രമേ സ്പാം അക്കൗണ്ടുകള്‍ ഉള്ളു. അതേസമയം പ്ലാറ്റ്ഫോമില്‍ നിന്ന് ‘സ്പാം ബോട്ടുകള്‍’ നീക്കം ചെയ്യുക എന്നതാണ് തന്റെ മുന്‍ഗണനകളിലൊന്നെന്ന് മസ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു.
കരാര്‍ പ്രകാരം ഓഹരിക്ക് 54.20 ഡോളര്‍ എന്ന വിലയ്ക്കാണ് വിൽപന നടക്കുന്നതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. ട്വിറ്റർ ഏറ്റെടുക്കാനുള്ള മസ്കിന്റെ നീക്കം കഴിഞ്ഞമാസമാണ് ഓഹരിയുടമകൾ അംഗീകരിച്ചത്. കരാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ച് ഏറ്റെടുക്കലിൽനിന്നു മസ്ക് പിന്മാറുന്നതിനിടെയാണ് ഉടമകൾ ഇടപാട് അംഗീകരിക്കുകയായിരുന്നു. 3.67 ലക്ഷം കോടി രൂപ അതായത്, 4400 കോടി ഡോളറിനാണ് കമ്പനി ഏറ്റെടുക്കാൻ ഇലോൺ മസ്ക് കരാർ ഒപ്പുവച്ചത്. എന്നാൽ ഈ കരാർ അവസാനിപ്പിച്ചതായി ജൂലൈയിൽ പ്രഖ്യാപിച്ചു. അതേസമയം ഓഹരിയുടമകളുടെ അംഗീകാരം ട്വിറ്ററിന് അനുകൂലമായിരുന്നു.