വിമാനത്തിനുള്ളിൽ യാത്രക്കാരന് മേൽ സഹയാത്രികൻ മൂത്രമൊഴിച്ചതായി വീണ്ടും പരാതി. വിദ്യാർത്ഥിയായ ഒരു യാത്രക്കാരൻ മറ്റൊരു യാത്രക്കാരന് മേൽ മൂത്രമൊഴിച്ചുവെന്നാണ് പരാതി. വിദ്യാർത്ഥി മദ്യപിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പരാതി ലഭിച്ചതായി
ഡല്‍ഹി ഡിസിപി സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 9. 50നാണ് വിമാനം ഡല്‍ഹിയിൽ എത്തിയത്.
സംഭവത്തിൽ വിദ്യാർത്ഥി സഹയാത്രികനോട് മാപ്പ് ചോദിച്ചു. വിദ്യാർത്ഥിയുടെ കരിയർ പ്രതിസന്ധിയിലാകുമെന്ന് കണ്ട് ക്ഷമാപണത്തിന് പിന്നാലെ സഹയാത്രികൾ പൊലീസിൽ പരാതിപ്പെടാൻ വിസമ്മതിച്ചു. എന്നാൽ വിവരമറിഞ്ഞ ജീവനക്കാർ സംഭവം ഡല്‍ഹി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ (എ.ടി.സി) റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. സിവിൽ ഏവിയേഷൻ നിയമം അനുസരിച്ച്, ഒരു യാത്രക്കാരൻ മോശം പെരുമാറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നിയമപ്രകാരമുള്ള നടപടിക്ക് പുറമെ, കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് നിശ്ചിത കാലയളവിലേക്ക് വിമാനത്തിൽ നിന്ന് വിലക്കുകയും ചെയ്യും.
വെള്ളിയാഴ്ച രാത്രി ന്യൂയോർക്കിൽ നിന്ന് 9.16ന് പുറപ്പെട്ട വിമാനം 14 മണിക്കൂറും 26 മിനിറ്റും കഴിഞ്ഞ് ശനിയാഴ്ച രാത്രി 10.12നാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. വിമാനത്തിൽ നടന്ന സംഭവത്തെക്കുറിച്ച് പൈലറ്റ് എ.ടി.സിയെ അറിയിക്കുകയായിരുന്നു. തുടർന്ന് അവർ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും വിമാനത്താവളത്തിൽ വച്ച് വിദ്യാർഥിയെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു.