മലയാളികൾക്ക് ഏറെ വിശേഷപ്പെട്ട ചിങ്ങമാസത്തിൽ 13 മലയാള സിനിമകളുടെ ഷൂട്ടിംഗ് ആരംഭിച്ചു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങളുടെ സിനിമകളുടെ ഷൂട്ടാണ് ഇന്ന് ആരംഭിച്ചത്. ഇത്രയേറെ സിനിമകളുടെ ഷൂട്ടിംഗ് ഒരുമിച്ച് തുടക്കമിടുന്നത് മലയാളത്തിൽ ഇതാദ്യമായാണ്. കൊവിഡിന് ശേഷം മലയാളത്തിൽ റിലീസാവുന്ന സിനിമകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിരുന്നു. ഇതിന് തുടർച്ചയാണ് ചിങ്ങമാസത്തിലെ ടൈറ്റ് ഷെഡ്യൂൾ എന്നാണ് സിനിമാരംഗത്തുള്ളവരുടെ വിലയിരുത്തൽ.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സാദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറൽ ചിത്രത്തിൻ്റെ പൂജ കൊച്ചിയിലാണ് നടന്നത്. ഇനിയുള്ല ദിവസങ്ങളിൽ ഷൂട്ടിംഗ് ആരംഭിക്കും. ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ജീത്തു ജോസഫ് – മോഹൻലാൽ ചിത്രത്തിൻ്റെ പേര് കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പുറത്തു വിട്ടത്. നേര് എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ പൂജയും ഇന്ന് നടന്നു. ഷൂട്ടിംഗ് തിരുവനന്തപുരത്ത് വച്ചു നടക്കും. പ്രിയാമണി, ജഗദീഷ്, സിദ്ദീഖ്, ഗണേഷ് കുമാർ, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയിൽ ആരംഭിച്ചു. ഹക്കീംഷാ, പ്രിയംവദ, പൂർണിമ ഇന്ദ്രജിത്ത്, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മൈൻഡ് പവർ മണിക്കുട്ടൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗും ഇന്ന് കൊച്ചിയിൽ തുടങ്ങി. സുധീഷ്, പുതുമുഖം ജിനീഷ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ശർമയാണ് സംവിധായകൻ.
നവാഗതനായ വരുണ് ജി പണിക്കർ സംവിധാനം ചെയ്യുന്ന ഞാൻ കണ്ടതാ സാറേ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗും ഇന്ന് തുടങ്ങി. ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, അലൻസിയർ, അനൂപ് മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ധ്യാൻ ശ്രീനിവാസൻ രചിച്ച് വിനയ് ജോസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൻ്റെ ഷൂട്ടിംഗും ഇന്ന് എറണാകുളത്ത് തുടങ്ങും. അജുവർഗ്ഗീസ്,ധ്യാൻ, വസിഷ്ഠ് ഉമേഷ്, ജോണി ആൻ്റണി, ശ്രിത ശിവദാസ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായി എത്തുന്നത്. ഇതു കൂടാതെ നവാഗത സംവിധായകരുടെ നേതൃത്വത്തിൽ ആറോളം സിനിമകളുടെ ഷൂട്ടിംഗ് തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലായി ഇന്ന് തുടങ്ങി.