ഷാർജ: ഷാർജ അൽ നഹദയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. ഇന്നലെയാണ് മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞത്. മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശിനിയായ 29കാരി എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. കനത്ത പുകശ്വസിച്ച് ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചത്.
കഴിഞ്ഞ രണ്ട് വർഷമായി ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ജോലി നോക്കുകയായിരുന്ന മൈക്കിൾ സത്യദാസ് എ.ആർ റഹ്മാൻ,ബ്രൂണോ മാർസ് എന്നിവരുടെ സംഗീതപരിപാടികളുടെ ഭാഗമായിരുന്നെന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു .
മരിച്ച ഇന്ത്യക്കാരുടെ കുടുംബവുമായി ബന്ധപ്പെട്ട് വരികയാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ താഴേക്ക് ചാടിയ ആഫ്രിക്കൻ സ്വദേശിയും ഫിലിപ്പൈൻ പൌരനും മറ്റ് രണ്ട് പേരും മരിച്ചതായാണ് പ്രാഥമിക വിവരം ലഭിച്ചിരുന്നത്.
39 നിലകളിലായി 750 അപ്പാർട്ട്മെന്റുകളായിരുന്നു തീപിടിച്ച കെട്ടിടത്തിൽ ഉണ്ടായിരുന്നത്. പുകശ്വസിച്ച് അവശരായ 44 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 27 പേർ ഉടൻ തന്നെ ആശുപത്രി വിട്ടിരുന്നു . 18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറുകളിൽ നിന്നാണ് തീപടർന്നത്. ദ്രുതഗതിയിൽ നടന്ന രക്ഷാപ്രവർത്തനമാണ് അപകടത്തിന്റെ തോത് കുറച്ചത്
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഷാർജ പൊലീസ് മേധാവി അനുശോചനം അറിയിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി കെട്ടിട ഉടമകൾക്കുള്ള അടിയിന്തര മാർഗനിർദേശങ്ങളും പൊലീസ് പുറത്തിറക്കിയിരുന്നു.മലയാളികൾ അടക്കമുള്ള നിരവധി ഇന്ത്യക്കാർ താമസിക്കുന്ന ഇടമാണ് തീപിടിത്തമുണ്ടായ അൽ നഹ്ദ.