രാജ്യത്തെ വിനോദ സഞ്ചാരത്തിനായുള്ള ഏറ്റവും വലിയ കടൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായി. റെഡ്സീ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച ‘ശൂറ ‘ പാലമാണ് ഗതാഗതത്തിനായി തുറന്നത്. ചെങ്കടൽ വിനോദ സഞ്ചാര മേഖലയിലെ സുപ്രധാനമായ ഒരു ദ്വീപിന്റെ കരയെ ബന്ധിപ്പിക്കുന്നതാണ് ശൂറ പാലം.
3.3 ചതുരശ്ര കിലോമീറ്ററാണ് പാലത്തിന്റെ നീളം. വിവിധ തരം സസ്യജാലങ്ങളുടെയും മനോഹരമായ ഭൂപ്രകൃതിയിലൂടെയും വിനോദ സഞ്ചരികളെ നയിക്കുന്നതിന് പാലം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ ദ്വീപിലെ പതിനൊന്ന് റിസോർട്ടുകളുടെയും അവിടെയുള്ള മറ്റ് താമസ കേന്ദ്രങ്ങളുടെയും നിർമാണ പ്രവർത്തനം നടക്കുകയാണ്. ഇത് ദ്രുതഗതിയിലാക്കാൻ പാലം തുറന്നത് കാരണമാവുമെന്നും അനുമാനിക്കുന്നു. പാലത്തിൽ ഇലക്ട്രിക് കാറുകൾക്കും സൈക്കിളുകൾക്കും പ്രത്യേക ട്രാക്കുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ കടലിനോട് ചേർന്ന് സഞ്ചരിക്കാൻ പറ്റുന്ന വിധത്തിൽ നടപ്പാതകളും തയ്യാറാക്കിയിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദപരമായി നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്ക് കഴിയുമെന്നതിന്റെ തെളിവാണ് ശൂറ പാലമെന്ന് റെഡ് സീ ടൂറിസം സി ഇ ഒ പറഞ്ഞു. പല തരത്തിലുള്ള ലാൻഡ്സ്കേപ്പിംഗ് പ്രവർത്തനങ്ങളിലൂടെ പാലം മനോഹരമാക്കും. പരിസ്ഥിതിയുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് കൊണ്ട് പാലത്തിൽ പ്രകൃതിദത്ത വിളക്കുകൾ ഉപയോഗിക്കാനുമാണ് റെഡ് സീയുടെ തീരുമാനമെന്നും സി ഇ ഒ ജോൺ പഗാനോ വ്യക്തമാക്കി.