പാർലമെൻ്റിലെ അയോഗ്യതാ നടപടിയിൽ നിലപാട് വ്യക്തമാക്കിയും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചും രാഹുൽ ഗാന്ധി. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളിൽ ഭയം കണ്ടിട്ടുള്ളതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനി–മോദി ബന്ധം പാർലമെൻ്റിൽ ഉന്നയിച്ചതിനാണ് തന്നെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ആക്രമിച്ചും അയോഗ്യനാക്കിയും നിശബ്ദനാക്കാമെന്ന് കരുതിയാൽ സർക്കാരിനു തെറ്റിയെന്നും രാഹുൽ തുറന്നടിച്ചു. മാപ്പ് ചോദിക്കാൻ തൻ്റെ പേര് സവർക്കറെന്നല്ലെന്നും ഗാന്ധിയെന്നാണെന്നും രാഹുൽ വ്യക്തമാക്കി.
‘മോദി’ പരാമർശം നടത്തിയതിലെ അപകീർത്തിക്കേസിൽ കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് വയനാട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുൽ ഗാന്ധി. വയനാട്ടിലെ ജനങ്ങളോട് സത്യം ബോധപ്പെടുത്താൻ കത്തെഴുതുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
‘അദാനിയെക്കുറിച്ച് ഒറ്റ ചോദ്യം മാത്രമാണ് ഞാൻ ഉയർത്തിയത്. അദാനി ഷെൽ കമ്പനിയിൽ നിക്ഷേപിച്ച 20,000 കോടി രൂപ ആരുടേത്? മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്ത്? തെളിവു സഹിതമാണ് ഈ ചോദ്യം ഉന്നയിച്ചത്. അദാനിയും മോദിയും തമ്മിലുള്ള ബന്ധം ആഴമേറിയതും പഴക്കമുള്ളതുമാണ്. ഈ ബന്ധം സഭയിൽ ഉയർത്തിയതിന് അയോഗ്യനാക്കി. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും എന്നെ നിശബ്ദനാക്കാമെന്നു കരുതരുത്. മോദി – അദാനി ബന്ധം ഒരിക്കൽ പുറത്തുവരും. അതിനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.’ – രാഹുൽ ഗാന്ധി വ്യക്തമാക്കി.
‘അദാനി–മോദി ബന്ധം തെളിയിക്കാൻ ഇരുവരും ഒന്നിച്ചുള്ള ചിത്രം തെളിവായി ഉയർത്തി. എന്നാൽ ആ പ്രസംഗം സഭാരേഖകളിൽ നിന്ന് തന്നെ നീക്കുകയായിരുന്നു. ഇതിനെതിരെ സ്പീക്കർക്ക് പലതവണ കത്തു നൽകിയിട്ടും നടപടിയുണ്ടായില്ല. ഞാൻ വിദേശരാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ടതായി മന്ത്രിമാർ പാർലമെൻ്റിൽ കള്ളം പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തിട്ടില്ല എന്നതാണ് സത്യം. ഇന്ത്യയിൽ ജനാധിപത്യത്തിനു നേരെ ആക്രമണം നടക്കുന്നു എന്നത് യാഥാർത്ഥ്യമല്ലേ. അതിന് തെളിവുകൾ ദൈനംദിനം നമുക്കു ലഭിക്കുന്നുണ്ട്’ – രാഹുൽ പറഞ്ഞു.
‘ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് ഞാൻ പിന്നോട്ടില്ല. അയോഗ്യനാക്കിയും ജയിലിലടച്ചും എന്നെ നിശബ്ദമാക്കാമെന്ന് കരുതിയാൽ തെറ്റി. ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ജനാധിപത്യത്തിനായി പോരാട്ടം തുടരുക തന്നെ ചെയ്യും. ഇക്കാര്യത്തിൽ ഒരടി പിന്നോട്ടില്ല’ – രാഹുൽ വിശദമാക്കി.
‘ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയാലും എൻ്റെ ജോലി തുടരും. അദാനിയെക്കുറിച്ച് ഞാൻ അടുത്തത് എന്തായിരിക്കും പറയാൻ പോകുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭയം. ആ ഭയം ആ കണ്ണുകളിൽ ഞാൻ നേരിട്ടു കണ്ടതാണ്. സർക്കാരിൻ്റെ ഈ പ്രതികരണം കൊണ്ട് ഗുണം ലഭിക്കാൻ പോകുന്നത് പ്രതിപക്ഷത്തിനാണ്’ – രാഹുൽ ഗാന്ധി പറഞ്ഞു.
‘നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ച് ഇന്ത്യയെന്നാൽ അദാനിയാണ്, അദാനിയെന്നാൽ ഇന്ത്യയും. ഈ രാജ്യത്തിൻ്റെ ജനാധിപത്യ സ്വഭാവം നിലനിർത്താനാണ് ഞാൻ പോരാടുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതും ഭാഗമാണ്. ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ശബ്ദത്തിനായി നിലകൊള്ളുന്നതും അതിന് തന്നെ. അദാനിയെ പോലുള്ള ആളുകൾക്ക് പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് അവരോടു പറയുന്നതും അതിൽപ്പെടും.’ – രാഹുൽ വ്യക്തമാക്കി.