തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് വരുന്ന ഞായറാഴ്ച (ജനുവരി 19) നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്
അതേസമയം ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് എവിടെയും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ ശക്തമായ കാറ്റു വീശാൻ സാധ്യതയുണ്ട്.
ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്.