കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻഗംഗ എക്സ്പ്രസ് ചരക്ക് ട്രെയ്നുമായി കൂട്ടിയിടിച്ച് 15 പേർ മരിച്ചു. അറുപതോളം പേർക്ക് പരിക്കേറ്റു. ചരക്ക് ട്രയിൻ സിഗ്നൽ മറികടന്ന് കാഞ്ചൻഗംഗയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാഞ്ചൻഗംഗയുടെ മൂന്ന് ബോഗികൾ അപകടത്തിൽ തകർന്നു.
കാഞ്ചൻഗംഗയുടെ ഗാർഡും അപകടത്തിൽ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റവർക്ക് അരലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരന്തനിവാരണ നിധിയിൽ നിന്നും നൽകും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും ധനസഹായം പ്രഖ്യാപിച്ചിടുണ്ട്. മരിച്ചവർക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ടരലക്ഷം രൂപയും , ചെറിയ പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധനസഹായം നൽകും.
ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം പൂർത്തിയാക്കിയെന്നും, പരിക്കേറ്റവരെ എല്ലാം ആശുപത്രിയിൽ എത്തിച്ചിടുണ്ടെന്നും റെയിൽവേ ബോർഡ് ചെയർപേർസൺ അറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി. ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാൾ സർക്കാരും റെയിൽവേയും പ്രതേകം കൺട്രോൾ റൂമുകൾ തുറന്നിടുണ്ട്.