ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പ്രദർശനത്തിന് എത്തുന്നത്. നാളെയാണ് ചിത്രത്തിന്റെ റിലീസ്. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. മൂന്ന് തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്. അതിന് പിന്നിൽ നിർമാതാവിന്റെ പ്രശ്നങ്ങളാണെന്ന് പറയുകയാണ് നിവിൻ പോളി.
ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് നിവിൻ പറഞ്ഞത്. ഇത്രവലിയ പ്രശ്നത്തിലേക്ക് പോകേണ്ട സിനിമയല്ല തുറമുഖം. മലയാളത്തിന് താങ്ങാവുന്ന ബജറ്റിൽ ഒരുക്കിയ ചിത്രം. ഇത്രയും സാമ്പത്തിക പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതിലേക്ക് വലിച്ചിഴച്ചവർ അതിന് ഉത്തരം പറയേണ്ടതാണ്. ഈ ചിത്രവുമായി നടൻ എന്ന നിലയിൽ പരിപൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും നിവിൻ പറയുന്നു. രാജീവേട്ടനാണെങ്കിലും സ്വപ്ന പദ്ധതിയായി ചെയ്ത ചിത്രമായിരുന്നു.
ഇത്തരം ഒരു വലിയ സിനിമ ഏറ്റെടുക്കുമ്പോൾ അതിനോട് മാന്യത കാണിക്കേണ്ടതായിരുന്നു. മൂന്ന് പ്രാവശ്യം പടം റിലീസ് ചെയ്യാൻ ഡേറ്റ് പ്രഖ്യാപിച്ചു. അണിയറക്കാർ പടം റിലീസ് ആകുമോ എന്ന് നിർമാതാവിനോട് ചോദിക്കും. അദ്ദേഹം അതെയെന്ന് പറയും. ഞങ്ങളെ പ്രമോഷനും മറ്റും അഭിമുഖം നൽകാൻ വിടും, അതു വഴി മാധ്യമങ്ങളെയും ഉപയോഗിച്ചു. എന്നാൽ പ്രൊഡ്യൂസർക്ക് അറിയാമായിരുന്നു പടം ഇറങ്ങില്ലെന്ന്. ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷം ലിസ്റ്റിനാണ് ഏറ്റെടുത്തത്. ലിസ്റ്റിൻ ഈ പടം കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ഒരുഘട്ടത്തിൽ ഞാൻ ഈ പടം റിലീസ് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിൻറെ സാമ്പത്തിക ബാധ്യത മുഴുവൻ ഏറ്റെടുത്താൽ സമ്മതിക്കാം എന്നാണ് നിർമാതാവ് പറഞ്ഞത്. അന്ന് കോടികളുടെ ബാധ്യത തലയിൽ വയ്ക്കാൻ എനിക്ക് കഴിയില്ലായിരുന്നുവെന്നും നിവിൻ പറഞ്ഞു.