ബെയ്ജിംഗ്: വടക്കൻ ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖം പടരുന്നത് ആശങ്ക ഉയർത്തുന്നു. കോവിഡ് -19 ആദ്യമായി റിപ്പോർട്ട് ചെയ്ത് നാല് വർഷത്തിന് ശേഷം ചൈനയിൽ ഇപ്പോൾ പടരുന്ന ശ്വാസകോശ രോഗം സംബന്ധിച്ച് വലിയ ആശങ്കകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്.
എന്നാൽ നേരത്തെ തന്നെയുള്ള ചില അണുബാധയാണ് ഇപ്പോഴും വ്യാപിക്കുന്നത് എന്നാണ് ചൈനീസ് ആരോഗ്യമന്ത്രാലയം നൽകുന്ന വിശദീകരണം. വൈറസുകളുടെ പുതിയ വകഭേദമാണ് ഇപ്പോൾ പടരുന്നത്. മാത്രമല്ല കൊവിഡ് മൂലം കഴിഞ്ഞ മൂന്ന് വർഷമായി ചൈനയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നു. ഇവ പിൻവലിച്ച ശേഷമുള്ള ആദ്യ ശീതകാലമാണ് ഇത്. സ്വാഭാവികമായും ഇത്തരം ശീതകാല രോഗബാധകളിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ചൈന വ്യക്തമാക്കുന്നു
നവംബർ 13 നാണ് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായെന്ന കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ കുട്ടികളിൽ മാത്രമായി ഒരു പ്രത്യേക തരം ന്യൂമോണിയ രോഗം പടരുന്നതായുള്ള റിപ്പോർട്ടും പുറത്തുവന്നു. ചൈനയിലെ പല ആശുപത്രികളിലും കൂട്ടത്തോടെ രോഗബാധിതരായി കുട്ടികളെത്തുകയാണെന്നും ഈ റിപ്പോർട്ടിലുണ്ടായിരുന്നു.
പ്രധാനമായും തലസ്ഥാനമായ ബീജിംയിഗിലും വടക്കുകിഴക്കൻ പ്രവിശ്യയായ ലിയോണിംഗിലും മറ്റുചില പ്രവിശ്യകളിലുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പനി, ചുമ ഇല്ലാതെയുണ്ടാവുന്ന ശ്വാസകോശ വീക്കം,ശ്വാസകോശത്തിലെ മുഴകളുണ്ടാവുക എന്നിവയാണ് കുട്ടികളിൽ കാണുന്ന ലക്ഷ്ണങ്ങൾ. എന്നാൽ രോഗബാധ മൂലം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള ആദ്യ ശൈത്യകാലം എന്ന നിലയിൽ ഇത്തരമൊരു സാഹചര്യം നേരിടാൻ ചൈന നേരത്തെ ഒരുങ്ങേണ്ടതായിരുന്നുവെന്ന് ലോകാരോഗ്യ സംഘടന വിമർശിക്കുന്നു. ശൈത്യകാലത്തിന്റെ വരവ്, കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കൽ, കുട്ടികളിൽ രോഗപ്രതിരോധശേഷി ഇല്ലായ്മ തുടങ്ങിയവയാണ് വർദ്ധിച്ചുവരുന്ന അണുബാധകൾക്ക് പിന്നിലെന്ന് നിരവധി വിദഗ്ധർ ചൂണ്ടിക്കാട്ടി.
“ഭൂമിയിലെ മറ്റേതൊരു രാജ്യത്തേക്കാളും നീണ്ടതും കടുത്തതുമായ ലോക്ക്ഡൗണാണ് ചൈനയിലുണ്ടായിരുന്നത്. ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ രോഗപ്രതിരോധശേഷിയിലെ കുറവ് കാരണം പലതരം അസുഖങ്ങൾ വരാൻ സാധ്യതയുണ്ടാവും ഇതു നേരത്തെ തന്നെ പ്രതീക്ഷിച്ച സാഹചര്യമാണ്… ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ആരോഗ്യവിദഗ്ദ്ധൻ ഫ്രാങ്കോയിസ് ബലൂക്സ് പറഞ്ഞു.
” കൊവിഡിന് തൊട്ടുമുൻപും കൊവിഡ് കാലത്തുമായി ജനിച്ച ചൈനയിലെ സ്കൂളിലെ കൊച്ചുകുട്ടികൾ സമൂഹത്തിലോ കുടുംബത്തിന് പുറത്തുള്ള മനുഷ്യരുമായോ തീരെ ഇടപെട്ടിരിക്കാൻ സാധ്യതയില്ല. സ്വാഭാവികമായും ലോകത്തെ മറ്റു രാജ്യങ്ങളിലെ ഇതേപ്രായത്തിലുള്ള കുട്ടികളേക്കാൾ ഇവർക്ക് പ്രതിരോധശേഷി കുറവായിരിക്കുമെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
നിരവധി മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് മൈകോപ്ലാസ്മ ന്യുമോണിയ ഉണ്ടെന്ന് പറഞ്ഞതായി വ്യാഴാഴ്ച ബീജിംഗിലെ ആശുപത്രിയിൽ എത്തിയ റിപ്പോർട്ടറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. ആൻ്റിബയോട്ടിക്കുകൾ ഉപയോഗിച്ച് സുഖപ്പെടുത്താവുന്ന ഒരു അസുഖമാണിത്.
ചൈനയിൽ നിന്നും പുതിയൊരു രോഗം പടരുന്നു എന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ഉടനീളം ചൈനയിൽ നിന്നും കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന പരാതിപ്പെട്ടിരുന്നു. കുട്ടികളിൽ പടരുന്ന പുതിയ ന്യൂമോണിയ സംബന്ധിച്ച് വിശദമായ വിവരങ്ങൾ നൽകണമെന്ന് ചൈനയോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ “അസാധാരണമായതോ പുതിയതോ ആയ രോഗബാധയൊന്നും കണ്ടെത്തിയിട്ടില്ല” എന്നാണ് ചൈന വ്യാഴാഴ്ചയും പ്രതികരിച്ചിട്ടുള്ളത്.
ഒക്ടോബർ പകുതിയോടെ ചൈനയിൽ മൈകോപ്ലാസ്മ ന്യുമോണിയയുടെ വ്യാപനം കണ്ടു തുടങ്ങിയെന്നും ഫ്ലൂ, RSV, SARS-CoV-2 തുടങ്ങിയ വൈറസ് കേസുകൾ ചൈന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. “കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത എത്രത്തോളമാണ് എന്നറിയണമെങ്കിൽ രോഗികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചൈനയിൽ നിന്നും കിട്ടേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.