തിരുവനന്തപുരം: ഒൻപത് വർഷത്തിന് ശേഷം കേരളത്തിന് അനുവദിച്ച പുതിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ്സ് സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് എക്സ്പ്രസ്സ് ഫ്ളാഗ് ഓഫ് ചെയ്തത്.
ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ, തിരുവനന്തപുരം എംപി ശശി തരൂർ എന്നിവർ സന്നിഹിതരായിരുന്നു. പത്തരയോടെ സെൻട്രൽ സ്റ്റേഷനിലെത്തിയ മോദി വന്ദേഭാരത് ട്രെയിനിലെ ഒന്നാമത്തെ കോച്ചിൽ കയറി കന്നിയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികളുമായി സംവദിച്ചു. കുട്ടികളുടെ കവിതകളും അവർ വരച്ച ചിത്രങ്ങളും മോദി കേൾക്കുകയും കാണുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങിന് ശേഷം സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പോയ പ്രധാനമന്ത്രി കൊച്ചി വാട്ടർ മെട്രോ, ഡിജിറ്റൽ സർവ്വകലാശാല, കേരളത്തിലെ വിവിധ റെയിൽവേ പദ്ധതികൾ എന്നിവ ഉദ്ഘാടനം ചെയ്തു. 3200 കോടിയിലേറെ രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
ദക്ഷിണ റെയിൽവെയുടെ പാലക്കാട്, തിരുവനന്തപുരം ഡിവിഷന് കീഴിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് മോദി നിർവഹിച്ചത്. തിരുവനന്തപുരം സെൻട്രൽ പ്രധാന ടെർമിനലായും കൊച്ചുവേളിയും നേമവും ഉപ ടെർമിനലുകളായും വികസിപ്പിക്കുന്ന പദ്ധതിയാണിവ. 156 കോടിയാണ് ചെലവ്. തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, നേമം, വര്‍ക്കല, കോഴിക്കോട് സ്റ്റേഷനുകൾ ലോക നിലവാരത്തിലാക്കുന്ന പദ്ധതിയും മോദി ഉദ്ഘാടനം ചെയ്തു. വിമാനത്താവള മാതൃകയിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ വികസിപ്പിക്കാൻ 496 കോടിരൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
വര്‍ക്കല ശിവഗിരി സ്റ്റേഷനിൽ നടപ്പാക്കുന്നത് 170 കോടി രൂപയുടെ പുനര്‍നവീകരണമാണ്. നാല് പുതിയ ട്രാക്കുകൾ ഉൾപ്പെടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 473 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. തിരുവനന്തപുരം – ഷൊർണൂർ സെക്ഷനിലെ ട്രെയിൻ വേഗം 110 കിലോ മീറ്ററാക്കുന്ന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
#WATCH | Kerala: PM Narendra Modi flags off the Thiruvananthapuram Central-Kasaragod Vande Bharat Express train from Thiruvananthapuram Central railway station. pic.twitter.com/zdqdmwNE3g
— ANI (@ANI) April 25, 2023