റേസിംഗ് ട്രാക്കുകളിൽ മിന്നലായിരുന്നയാൾ, കാറിരമ്പങ്ങളെ ജീവശ്വാസമായി കരുതിയ, വേഗത കൊണ്ട് എതിരാളികളെ മറികടന്ന് ഓരോ ആരാധകന്റെയും ഉള്ളിലെ ഫിനിഷിങ് ലൈൻ തൊട്ടറിഞ്ഞ മൈക്കിൾ ഷൂമാക്കർ! ആരാധകരുടെ ‘ഷൂമി’ നിശ്ചലനായിട്ട് ഒരു പതിറ്റാണ്ട് തികയുകയാണ്.
വേഗതയുടെ ട്രാക്കുകളിൽ കണക്കുകൾ പിഴയ്ക്കാത്ത പ്രതിഭയുടെ കണക്കുകൂട്ടലുകൾ പിഴച്ചത് 10 വർഷങ്ങൾക്ക് മുന്നേയുള്ള ഒരു ഡിസംബർ 29 ആം തീയ്യതിയായിരുന്നു. 2013 ൽ മകൻ മൈക്ക് ഷൂമാക്കറുമായി ഫ്രാൻസിലെ ആൽപ്സ് പർവ്വതനിരകളിൽ സ്കെയിങ് നടത്തുന്നതിനിടെയുണ്ടായ അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കോമയിലേക്ക് വഴുതി വീഴുകയായിരുന്നു.തലങ്ങും വിലങ്ങും കാറോടിച്ച് അഭ്യാസം കാണിച്ച, ട്രാക്കുകളിൽ തീ പറത്തി കുതിച്ചു പാഞ്ഞ ആ 44 കാരന് പെട്ടെന്നൊരുനാൾ എല്ലാം നിശ്ചലമായി.
1990 ൽ ജോർദാൻ ടീമിന് വേണ്ടിയായിരുന്നു ഷൂമി ഫോർമുല 1 മത്സര വേദിയിലാദ്യമെത്തുന്നത്. കന്നിയങ്കത്തിലെ മിന്നും പ്രകടനം കണ്ട് ബെൻടൺ ഷൂമാക്കറെ തേടിയെത്തി. ബെൻടണ് വേണ്ടി 1994 ൽ കേവലം ഒരു പോയിന്റ് വത്യാസത്തിൽ ഡമോൺ ഹില്ലിനെ മറികടന്ന് കന്നിക്കിരീടത്തിൽ മുത്തമിട്ട അന്ന് മുതൽ ഫോർമുല 1 വേദികളിലെ മൈക്കിൾ ഷൂമാക്കർ യുഗം തുടങ്ങുകയായിരുന്നു. തൊട്ടടുത്ത വർഷം ആധികാരികമായി തന്നെ കിരീടം നില നിർത്തി റേസിംഗ് ട്രാക്കുകളിൽ ഷൂമാക്കർ എന്ന പ്രതിഭയെ മറികടക്കൽ അത്ര അനായാസമല്ലെന്നത് അദ്ദേഹം അടിവരയിട്ടുറപ്പിക്കുകയും ചെയ്തു.
1996 ലാണ് ഷൂമി ഫെറാറിയിലെത്തുന്നത്. ഫെറാരിയുടെ സുവർണ്ണ കാലഘട്ടത്തിനു തിരി തെളിഞ്ഞതും അന്ന് മുതലായിരുന്നു. ഫെറാരിയുടെ ഡ്രൈവിംഗ് സീറ്റിൽ ഷൂമിയിരുന്നപ്പോഴൊക്കെ പിറന്നത് ചരിത്രങ്ങളായിരുന്നു. 20 വർഷത്തെ ഫെറാരിയുടെ കിരീട ദാരിദ്ര്യത്തെ വർഷം 2000 -ത്തിൽ ഷൂമാക്കർ പാടെ തുടച്ചു മാറ്റി. 2001, 2002 ,2003 ,2004 വർഷങ്ങളിൽ ഷൂമിയുടെ ഫെറാറി കാറിനെ മറികടക്കാൻ ഒരാൾക്കും കഴിഞ്ഞില്ല. ഈ വർഷങ്ങളിലൊക്കെയും ഷാംപൈൻ കുപ്പിയിൽ നിന്നും പതഞ്ഞു പൊങ്ങിയ ഷൂമിയുടെ ആഹ്ലാദപ്രകടനം കാർ റേസിംഗ് ആരാധകർ മനസ്സിൽ ചില്ലിട്ടു വച്ച ചിത്രങ്ങളാണ്.
2006 ൽ വിരമിക്കൽ പ്രഖ്യാപിച്ച് ട്രാക്ക് വിട്ടെങ്കിലും 2009 ൽ f1 വേദിയെ വീണ്ടും ഇളക്കി മറിക്കാൻ അദ്ദേഹം ഡ്രൈവിംഗ് സീറ്റിൽ തിരികെയെത്തി. മേഴ്സിഡീസിന്റെ കുപ്പായത്തിൽ പക്ഷെ താരത്തിന് വേണ്ടത്ര ശോഭിക്കാനായിരുന്നില്ല. അതോടെ, ഇനി ഒരു മടങ്ങിവരവുണ്ടാവില്ലയെന്ന് ഉറപ്പിച്ച് 2012 ൽ റേസിങ് ട്രാക്കുകളോട് എന്നേക്കുമായി വിട പറഞ്ഞു. അപ്പോഴും കാറോട്ട മത്സരങ്ങളിൽ ഷൂമിയുടെ സ്ഥാനം സങ്കല്പങ്ങൾക്കുമപ്പുറമെന്നോണം അടിയുറച്ച് നിന്നു.
ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്ത് നിന്നും വേഗതയുടെ രാജാവായി ട്രാക്കുകളിൽ മിന്നും പ്രകടനം കാഴ്ചവച്ച പ്രതിഭയിലേക്കുള്ള വളർച്ചയ്ക്ക് കഠിനാധ്വാനം മാത്രമായിരുന്നു ഇൻവെസ്റ്റ്മെന്റ്. ആ കരുത്തിലായിരുന്നു വിജയങ്ങൾ ഓരോന്നായി കൊയ്തെടുത്തതും.
എന്നാൽ 10 വർഷങ്ങൾക്കിപ്പുറം പലതും മാറി മറിഞ്ഞു. നിർമ്മിത ബുദ്ധി ലോകം കീഴടക്കി തുടങ്ങി. ഫിർമുല 1 വേദികളിൽ പ്രകടമായ പല മാറ്റങ്ങളും വന്നു. ലെവിസ് ഹാമിൽട്ടൺ ഫോർമുല 1 റെക്കോർഡുകളിൽ ഷൂമിയുടെ റെക്കോഡുകളെ മറികടന്നു, വിജയങ്ങളുടെ എണ്ണത്തിൽ ഷൂമിക്കൊപ്പമെത്തി. മകൻ മൈക്ക് ഷൂമാക്കർ അച്ഛന്റെ പാത പിന്തുടർന്ന് ഫോർമുല 1 ട്രാക്കുകളിൽ റേസിങ്ങിനിറങ്ങി. ഇതൊന്നും ഒരു പക്ഷെ അദ്ദേഹം അറിഞ്ഞു കാണില്ല.
അപകടത്തിന് ശേഷം ഷൂമാക്കറുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടോ എന്ന് പോലും റിപ്പോർട്ടുകളില്ല. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് കുടുംബം സന്ദർശനാനുമതി നൽകിയിരിക്കുന്നത്.ഋതുക്കളേതായാലും ഭൂഖണ്ഡങ്ങളേതായാലും ഫിനിഷിങ് ലൈൻ ലക്ഷ്യമാക്കി തീ തുപ്പി ചീറിപ്പായുന്ന ഷൂമിയുടെ വരവിനെ പതിറ്റാണ്ടിനിപ്പുറവും ആരാധകർ അത്രമേൽ ആഗ്രഹിക്കുന്നുണ്ട്. കാർ റേസിംഗ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ഇന്നും ആ മുഖമാണ്… മരതക കണ്ണുകൾ കൊണ്ട് ഹൃദയം കീഴടക്കിയ ഷൂമിയുടെ മുഖം!