മലപ്പുറം: വണ്ടൂർ കരുണാലയപ്പടിയിൽ വിവാഹവീട്ടിലുണ്ടായ തർക്കത്തിന് തുടർച്ചയായി യുവാവിനെ കടയിൽ കയറി ബന്ധുക്കൾ മർദ്ദിച്ചു. സംഭവത്തിൽ യുവാവിൻ്റെ സഹോദരനേയും മക്കളേയും പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. നവവരനടക്കം എട്ട് പേർക്കെതിരെയാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.
വണ്ടൂർ കരുണാലയപ്പടി സ്വദേശി മനോജിന് ക്രൂരമർദ്ദനമേറ്റത്. മനോജിൻ്റെ തയ്യൽക്കടയിൽ കയറിയാണ് അമ്മാവൻമാരായ കുട്ടൻ, സുര, മുരളി സഹോദരൻ്റെ മക്കളായ സനൂപ്,സന്ദീപ് എന്നിവരാണ് ആക്രമിച്ചത്. കമ്പിപ്പാര അടക്കമുള്ള ആയുധങ്ങളുമായി എത്തിയ സംഘം മനോജിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അക്രമത്തിൽ സാരമായി പരിക്കേറ്റ മനോജ് മഞ്ചേരി മെഡി.കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളിലൊരാളായ സനൂപിൻ്റെ വിവാഹം ഏപ്രിൽ മുപ്പതിനായിരുന്നു. വിവാഹത്തിൻ്റെ തലേദിവസം മനോജ് വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ തിരിച്ചടിക്കാൻ തീരുമാനിക്കുകയായിരുന്നു.
മനോജിൻ്റെ പരാതിയിൽ എട്ട് പേരെ പ്രതി ചേർത്ത് കേസെടുത്ത പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കണ്ടാലറിയുന്ന മൂന്ന് പേർക്കെതിരെ കൂടി സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.