ജീവിതത്തിലുണ്ടായ പ്രതിസന്ധികളെല്ലാം പതറാതെ നേരിട്ട വ്യക്തിയാണ് നടിയും ഗായികയുമായ മംമ്ത മോഹൻദാസ്. എന്നാൽ രണ്ട് വട്ടം കാൻസറിനെ അതിജീവിച്ച മംമ്ത ഇപ്പോൾ വിറ്റിലിഗൊ എന്ന അപൂർവ്വ അസുഖത്തോട് പൊരുതുകയാണ്. ചർമ്മത്തിലെ നിറം മാറുന്ന ഈ അവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ മംമ്ത അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോയും പോസ്റ്റ് ചെയ്തു. സമൂഹത്തിൽ നിന്നും സ്വയം ഒളിച്ചോടുന്ന ഘട്ടമെത്തിയപ്പോഴാണ് അസുഖത്തെക്കുറിച്ച് തുറന്ന് പറയാൻ തീരുമാനിച്ചതെന്നും മംമ്ത വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ അസുഖ ബാധിതയാണെന്ന തുറന്ന് പറച്ചിലുകളും അതേക്കുറിച്ച് വരുന്ന പൊതുജന-മാധ്യമ പ്രതികരണത്തെക്കുറിച്ചും എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. പറയാൻ മാത്രം ജീവിതത്തിൽ നാടകീയതയില്ല. എന്നാൽ ചെറിയ കാര്യങ്ങൾ പറഞ്ഞ് തുടങ്ങുമ്പോഴേക്കും മാധ്യമങ്ങൾ അതിൽ നാടകീയതയുണ്ടാക്കും. എങ്കിലേ വായിക്കാൻ കൗതുകമുണ്ടാവുകയുള്ളു. ഇതുകൊണ്ട് തന്നെ 2009 ൽ കാൻസർ വന്നപ്പോൾ മറച്ച് വെച്ചു. ചികിത്സ കഴിഞ്ഞ് 2010 ന്റെ അവസാനത്തോടെയാണ് അസുഖത്തെപറ്റി തുറന്ന് പറഞ്ഞത് എന്നും നടി കൂട്ടിച്ചേർത്തു.
കഥ തുടരുന്നു, അൻവർ എന്നീ സിനിമകളുടെ ഷൂട്ടിംഗ് കഴിഞ്ഞ സമയത്താണ് ഒരു പ്രമുഖ മാഗസിനിലെ അഭിമുഖത്തിൽ മംമ്ത അസുഖവിവരം തുറന്ന് പറയുന്നത്. ഓട്ടോ ഇമ്മ്യൂൺ പ്രശ്നം വന്നപ്പോഴും അതിനെപ്പറ്റി പത്ത് മാസം ഒന്നും പുറത്ത് പറഞ്ഞില്ല. ആശ്ചര്യമെന്തെന്നാൽ ജനങ്ങളുടെ ആകാംഷയാണ് ഇവിടെ വിഷയം. ഒരുത്തരത്തിലും വ്യക്തികളോട് ബഹുമാനമില്ലാത്ത താല്പര്യം. വിഷ്വലി എഫക്ട് ചെയ്യുന്ന പ്രശ്നമായപ്പോഴാണ് നേരിട്ട് അറ്റാക്ക് വരാൻ തുടങ്ങിയതെന്ന് മംമ്ത പറയുന്നു.
അവസാനമായി അഭിനയിച്ച സിനിമയിൽ മംമ്തയ്ക്ക് നീണ്ട മുടിയായിരുന്നു. എന്തിനാണ് മുടി വെട്ടി ഷോൾ ധരിച്ചിരിക്കുന്നതെന്ന് പലരും ചോദിച്ചു. ആളുകൾ മനസ്സിലാക്കാത്തത് എല്ലാവരും മനുഷ്യരാണെന്നുള്ള വസ്തുതയാണെന്ന് മംമ്ത ദുഃഖത്തോടെ പറയുന്നു. അതുപോലെ തന്നെ അൻവർ എന്ന സിനിമയിൽ അവസാന ഭാഗത്ത് വാട്ട് യു ഫീലിംഗ് എന്ന സോങ് ഷൂട്ട് ചെയ്യുന്ന സമയത്താണ് ആദ്യമായി സെറ്റിൽ വച്ച് തലയിലെ വിഗ് ഊരിമാറ്റിയത്. അന്ന് അമൽ നീരദും പൃഥിരാജും ദൈവമേ, നിന്റെ മുടി ഇപ്പോഴാണ് കാണുന്നത്. ഇത് നന്നായിട്ടുണ്ട് ലെറ്റ്സ് യൂസ് ഇറ്റ് എന്ന് പറഞ്ഞു. ആ സമയം നല്ലൊരു നിമിഷമാക്കി മാറ്റാൻ അവർ സഹായിച്ചിട്ടുണ്ടെന്നും മംമ്ത കൂട്ടിച്ചേർത്തു.
അതേസമയം വിറ്റിലിഗോ എന്ന അസുഖം വന്നതിന് ശേഷം മൂന്ന് മാസത്തോളം മംമ്ത ഡിപ്രഷനിലായിരുന്നു. മേക്കപ്പിടാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല. എന്നാൽ മേക്കപ്പിടുന്നത് ഒട്ടും ഇഷ്ടവുമല്ല താരത്തിന്. ഫ്രണ്ട്സും കസിൻസും വീഡിയോ കോളിൽ വിളിക്കുമ്പോൾ വരില്ലെന്നും തളർന്നു എന്നും മറുപടി പറഞ്ഞ് ഒഴിയും. കൂടാതെ ഷൂട്ടിന് പോയാലും കാറിൽ നിന്നിറങ്ങി കാരവാനിലേക്ക് ഓടുകയാണ് ചെയ്യുക. മുഖം മുഴുവൻ കവർ ചെയ്താണ് പോവുന്നത്. അന്നാണെങ്കിൽ ട്രീറ്റ്മെന്റും ചെയ്തിട്ടില്ല. പിന്നീട് ഡിസംബറിൽ യുഎസിലേക്ക് മംമ്ത തിരിച്ചു പോയി.
എന്നാൽ മൂന്ന് മാസത്തിന് ശേഷം കൊച്ചിയിലേക്ക് തിരിച്ചെത്തി. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം വണ്ടിയുമെടുത്ത് പുറത്തിറങ്ങി. എപ്പോഴും കാണുന്ന ആൾ ആദ്യം ചോദിച്ചത് അയ്യോ മാഡത്തിന്റെ കഴുത്തിനും കൈയ്ക്കുമൊക്കെ എന്ത് പറ്റി എന്നാണ്. ആ നിമിഷം വിയർക്കുകയായിരുന്നുവെന്ന് മംമ്ത പേടിയോടെ ഓർക്കുന്നു. ശേഷം രണ്ടാഴ്ച യുഎസിൽ പോയി. നാട്ടിൽ നിന്നപ്പോൾ ഉണ്ടായിരുന്ന എല്ലാം ഭീതികളും ഒരു നിമിഷം കൊണ്ട് ഇല്ലാതായി. എങ്കിലും അയാൾ ചോദിച്ച ചോദ്യത്തിൽ ആശങ്കയുണ്ട്.
പക്ഷെ ആളുകളെല്ലാവരും അങ്ങനെയാണെന്ന സത്യമാണ് ഈ ചോദ്യമെന്നും മംമ്ത ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധന വിനിമയ സ്ഥാപനമായ അൽ-അൻസാരി എക്സ്ചേഞ്ചിന്റെ ബ്രാൻഡ് അംബാസിഡർ എന്ന പുതിയ പദവിയിലേക്ക് കൂടി മംമ്ത ചുവടുവയ്ക്കുകയാണ്. നടനും സംവിധായകനുമായ മാധവനാണ് മറ്റൊരു ബ്രാൻഡ് അംബാസിഡർ. ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ മനോധൈര്യം കൊണ്ട് കീഴ്പ്പെടുത്തിയ മംമ്ത ഈ അവസ്ഥയെയും പൂർവാധികം ശക്തിയോടെ തരണം ചെയ്യുമെന്നാണ് വിശ്വാസം.