അർബുദമെന്ന അസുഖം പലരെയും മാനസികമായും ശാരീരികമായും തളർത്തും. പക്ഷെ, റാഹിമ രക്താർബുദത്തെ മൈലാഞ്ചിയിട്ടാണ് തോൽപ്പിച്ചത്. യുഎഇയിലെ തിരക്കുള്ള മെഹന്തി ഡിസൈനറും വ്ളോഗറും പ്രവാസിയുമായ റാഹിമ സ്വന്തം ചികിത്സക്കുള്ള പണം സ്വയം കണ്ടെത്തി. ഇരുപതാം വയസിൽ നിക്കാഹ് കഴിഞ്ഞ ഭർത്താവ് ഷബിനാസിനൊപ്പം പടിയിറങ്ങുമ്പോൾ മലപ്പുറം തിരൂർ സ്വദേശിനിയായ റാഹിമയുടെ മനസ് നിറയെ നിറമുള്ള സ്വപ്നങ്ങളായിരുന്നു. പുതുമോടി മാറും മുൻപ് ഉള്ളിലൊരു കുഞ്ഞ് ജീവൻ തുടിച്ച് തുടങ്ങി. പക്ഷേ, സന്തോഷങ്ങളുടെ ദിനങ്ങൾ അധികനാൾ നീണ്ടുനിന്നില്ല.
രാത്രികളിൽ കഠിനമായ പനി അനുഭവപ്പെടാൻ തുടങ്ങി. ശരീരത്തിന്റെ നിറവും പതിയെ മാറാൻ തുടങ്ങി. നഖംങ്ങൾ കറുത്തു. ഒരു ദിവസം വീടിന്റെ നടുത്തളത്തിൽ തല കറങ്ങി വീണു. എന്നാൽ ആശുപത്രിയിലെത്തിയപ്പോൾ ഇത് ഗർഭാവസ്ഥ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ അല്ലെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ രക്തം പരിശോധിക്കാൻ തീരുമാനിച്ചു. അതിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചു. ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ രക്താർബുദമാണെന്ന് കണ്ടെത്തി.
താനൊരു കാൻസർ രോഗിയാണെന്നറിഞ്ഞ ആ നിമിഷം റാഹിമ ആകെ തകർന്നു. ഡോക്ടറുടെ മുറിയിൽ നിന്ന് സമനില തെറ്റി ഇറങ്ങി നടന്ന റാഹിമയ്ക്ക് എന്ത് വന്നാലും ഞാനുണ്ട് കൂടെയെന്ന ഷബിനാസിന്റെയും കുടുംബത്തിന്റെയും വാക്കുകൾ മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ധൈര്യം. ദാമ്പത്യ ജീവിതത്തിൽ ഭാര്യയ്ക്കാണ് അസുഖം പിടിപ്പെടുന്നതെങ്കിൽ അത് വലിയ പ്രശ്നമായി കാണുന്ന ആളുകൾക്കിടയിൽ എന്തുവന്നാലും നമുക്ക് ഒരുമിച്ച് നേരിടാം എന്ന് പറഞ്ഞ ഷബ്നാസ് ആയിരുന്നു റാഹിമയുടെ കരുത്ത്. ആർക്കും എപ്പോഴും എന്തുവേണമെങ്കിലും സംഭവിക്കാമെന്ന് ഷബിനാസും പറയുന്നു.
ശരീരത്തിന്റെ 85 ശതമാനവും കാൻസർ കോശങ്ങൾ പടർന്നു. ആകെയുള്ള പ്രതീക്ഷ ഉള്ളിൽ തുടിക്കുന്ന ജീവനിൽ മാത്രം. ഉമ്മയുടെ കണ്ണുനീരൊപ്പാനെന്നോണം ഒരു കുഞ്ഞിപ്പെണ്ണിനെ ദൈവമവർക്ക് നൽകി. എന്നാൽ ജനിച്ച് 15 ആം നാൾ വിധി അപസ്മാരമായെത്തി ആ കുഞ്ഞ് മാലാഖയെ കൊണ്ടുപോയി. ഇന്നും റാഹിമയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിങ്ങലായി അത് അവശേഷിക്കുന്നു.
പിന്നീടുള്ള എല്ലാദിവസവും റാഹിമയ്ക്ക് ഒരു പോലെയായിരുന്നു. കൂടുതൽ സമയവും മുറിക്കുള്ളിലെ ഇരുട്ടിൽ അഭയം തേടി. മനസ് കൈവിട്ട് പോകാൻ തുടങ്ങിയതോടെ ഭർത്താവിനൊപ്പം കടല് കടന്നു. എന്നാൽ കാൻസർ മരുന്നുകളുടെ ചെലവ് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഒരിക്കൽ മരുന്നുമായി നടന്നകലുന്ന റാഹിമയെ എത്ര രൂപയുടെ മരുന്നാണ് കഴിക്കുന്നതെന്ന് അറിയാമോ എന്ന ഒരാളുടെ ചോദ്യം തളർത്തി. പക്ഷെ, തോറ്റ് കൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. അങ്ങനെ സ്വന്തം ചികിത്സയ്ക്കുള്ള പണം സ്വയം കണ്ടെത്താൻ റാഹിമ തീരുമാനിച്ചു. കുട്ടിക്കാലം മുതലേയുള്ള ഹോബി വരുമാന മാർഗമാക്കി. പരിചയമുള്ള സലൂണുകളിൽ കയറിയിറങ്ങി മെഹന്തിയിടാനുള്ള ഓർഡറുകൾ തേടി. ഒപ്പം ബ്യൂട്ടി ടിപ്സ് പങ്കിടാനായി ഒരു യൂട്യൂബ് ചാനലിനും രൂപം നൽകി. ഇന്ന് പ്രതിമാസം 50000 രൂപ വരുമാനമുണ്ടാക്കുന്ന വ്ളോഗറാണ് റാഹിമ.
കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചതോടെ രോഗം പതിയെ പത്തിമടക്കി. ഉള്ളിലൊരു കടൽ ആർത്തിരമ്പുമ്പോഴും മനസ്സ് തുറന്നുള്ള ചിരിയാണ് റാഹിമയുടെ ഹൈലൈറ്റ്. ഇനി ജീവിതത്തിൽ ചിരിപടർത്താൻ ഒരു കുഞ്ഞിനെ ദൈവം നൽകുമെന്ന പ്രതീക്ഷയിലാണ് റാഹിമയും ഷബിനാസും. ഓരോരുത്തരുടെയും ഉള്ളിൽ സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന വാശിയും ആഗ്രഹവും വേണം. അതാണ് തന്റെ വിജയമെന്ന് റാഹിമ പറയുന്നു. ഒപ്പം കരുത്തായി കൂടെ നിൽക്കുന്ന കുടുംബവും.