യാംബു: സൗദ്ദിഅറേബ്യയിലെ ചെങ്കടൽ തീരനഗരമായ യാംബുവിൽ ലുലു ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. ആഗോളതലത്തിൽ ലുലു ഗ്രൂപ്പിൻ്റെ 259-ാമത്തേയും, സൌദി അറേബ്യയിലെ 34-ാമത്തേയും ഹൈപ്പർ മാർക്കറ്റാണിത്. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനാണ് മാളിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്.
സൗദ്ദിയുടെ കുതിപ്പിൽ ലുലു ഗ്രൂപ്പ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ഗവർണർ ചൂണ്ടിക്കാട്ടി. മികച്ച ഗുണമേന്മയും ഉന്നത നിലവാരവും പുലർത്തുന്ന സ്ഥാപനമാണ് ലുലുവെന്നും ഗവർണർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 1,28,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സൗദ്ദി റോയൽ കമ്മീഷൻ സെൻ്ററിൽ ആരംഭിച്ച ലുലു ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സൗദ്ദി അറേബ്യയിൽ മാത്രമായി നൂറ് ഹൈപ്പർ മാർക്കറ്റുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുലു ഗ്രൂപ്പ് മുന്നോട്ട് പോകുന്നത് ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. സൗദ്ദിയിലെ ഭരണാധികാരികളുടെ ഭാവനാസമ്പത്തും ദീർഘദർശനവും എടുത്തു പറയേണ്ടതാണെന്നും സൌദി രാജാവ് സൽമാൻ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോടും നന്ദി പറയുന്നതായും യൂസഫലി പറഞ്ഞു.