ഇനിമുതല്‍ കുട്ടികള്‍ക്ക് പേരിടുമ്പോള്‍ മാതാപിതാക്കള്‍ ദേശസ്നേഹം കൂടി പേരിൽ ഉൾപ്പെടുത്തണമെന്നാണ് ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെതാണ് വിചിത്രമായ ഈ ഉത്തരവ്. ബോംബ്, തോക്ക്, ഉപഗ്രഹം തുടങ്ങിയ അർത്ഥമുള്ള പേരുകളാണ് കിം ജോങ് ഉൻ കുട്ടികൾക്കായി നിർദേശിച്ചിരിക്കുന്നത്.
അതേസമയം ശത്രുരാജ്യമായ ദക്ഷിണ കൊറിയയില്‍ നിലവിലുള്ള പേരുകളൊന്നും ഇനി ഉത്തരകൊറിയയില്‍ അനുവദിക്കില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നു. ദക്ഷിണ കൊറിയന്‍ പേരുകളൊക്കെ വളരെ മൃദുവാണ്. എന്നാൽ ശക്തവും, വിപ്ലവവീര്യം തുടിക്കുന്ന പേരുകളുമാണ് ഉത്തരകൊറിയയില്‍ വേണ്ടതതെന്ന് പുതിയ നിര്‍ദേശത്തിൽ പറയുന്നു. അതിനുള്ള ഉദാഹരണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
ദക്ഷിണ കൊറിയയില്‍ പ്രചാരത്തിലുള്ള പേരുകൾ ഇതിന് മുൻപ് ഉത്തര കൊറിയയില്‍ അനുവദിച്ചിരുന്നു. പ്രിയപ്പെട്ടവന്’ എന്നര്‍ത്ഥം വരുന്ന എ റി, ‘സൂപ്പര്‍ ബ്യൂട്ടി’ എന്നര്‍ത്ഥം വരുന്ന സു മി എന്നിവയൊക്കെ ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന പേരുകള്‍ ആയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ പേരുകള്‍ വേണ്ട എന്നാണ് ഉത്തരകൊറിയന്‍ ഭരണകൂടത്തിന്റെ തീരുമാനം.
പകരം കുട്ടികള്‍ക്ക് ദേശസ്നേഹം ഉളവാക്കുന്ന പേരുകള്‍ നല്‍കണമെന്നും നിർദേശത്തിൽ പറയുന്നു. ബോംബ് എന്നര്‍ത്ഥം വരുന്ന പോക്ക് ഇല്, വിശ്വസ്ഥത എന്ന് അര്‍ത്ഥം വരുന്ന ചുങ് സിം, സാറ്റലൈറ്റ് എന്നര്‍ത്ഥം വരുന്ന ഉയി സോങ് തുടങ്ങിയ പേരുകള്‍ പ്രോല്‍സാഹിപ്പിക്കണം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ഇങ്ങനെ അല്ലാത്ത പേരുകള്‍ക്ക് സര്‍ക്കാര്‍ പിഴ ചുമത്തുമെന്നാണ് ഉത്തരവ്. നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പേരുകള്‍ അല്ല നല്കുന്നതെങ്കില് അതിനെ ദേശവിരുദ്ധതയായി കണക്കാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.