തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിർദേശമുണ്ട്. ഏഴു വരെ വിലക്ക് തുടരും.
മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നല്ല മഴ ലഭിച്ചിട്ടുണ്ട്. തെലങ്കാനയിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴയാണ്. ആന്ധ്രാപ്രദേശിലും നല്ല മഴ ലഭിച്ചു. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ ഹൈദരാബാദിൽ 86 മില്ലീമീറ്ററും മേദക്കിൽ 80 മില്ലീമീറ്ററും മഹ്ബൂബ് നഗർ 57 മില്ലീമീറ്ററും നിസാമാബാദിൽ 42 മില്ലീമീറ്ററും മഴ ലഭിച്ചു.
ആന്ധ്രാപ്രദേശ്, തമിഴ്നാട്, ദക്ഷിണ കർണാടക എന്നിവിടങ്ങളിലെ മഴ നാളെയോടെ കുറഞ്ഞേക്കും. തെലങ്കാനയുടെ ചില ഭാഗങ്ങളിലും കർണാടകയുടെ വടക്കൻ ഭാഗങ്ങളിലും മിതമായ തോതിൽ മഴ തുടരും. അതേസമയം കർണാടകയുടെ തീരജില്ലകളിലും കേരളത്തിലും കനത്ത മഴയുണ്ടാകുമെന്നും. സെപ്റ്റംബർ 8, 9 തീയതികളിൽ ഈ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തേക്കാമെന്നുമാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്.