ഇന്നോവ കാറിന്റെ പിന്നിലിടിച്ച് സ്കൂട്ടർ യാത്രികരായ സഹോദരങ്ങൾ മരിച്ച സംഭവത്തിൽ ജോസ് കെ മാണിയുടെ മകൻ അറസ്റ്റിൽ. കെഎം മാണി ജൂനിയർ( കുഞ്ഞുമാണി) ആണ് അറസ്റ്റിലായത്. കെഎം മാണി ജൂനിയറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു.
മണിമല ബിഎസ്എൻഎൽ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന, കറിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ(ജിസ്35), ജിൻസ് ജോൺ(30) എന്നിവരാണ് മരിച്ചത്. ഇരുവരും അമ്മയുടെ സഹോദരിയുടെ കറുകച്ചാലിലെ വീട്ടിൽപോയി മടങ്ങിവരുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇന്നോവക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടർന്ന് ഇവരുടെ സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചു. ഇരുവരും അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരായിരുന്നു. മേസ്തിരിപ്പണിക്കാരനായ യോഹന്നാൻ മാത്യുവിന്റെയും സിസമ്മയുടെയും മക്കളാണ്. മുണ്ടത്താനം പുത്തൽപുരയ്ക്കൽ അൻസുവാണ് മാത്യുജോണിന്റെ ഭാര്യ. ഇരുവരുടെയും സംസ്കാരം തിങ്കളാഴ്ച മണിമല ഫൊറോനാ പള്ളി സെമിത്തേരിയിൽ.