കൊച്ചി: 2025 പിറക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരുപ്പ് മാത്രം.ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം എത്തുക.ഇന്ത്യൻ സമയം 3.45-ന് ന്യൂസിലൻഡിലെ ചാറ്റം ഐലണ്ടിലും നാലരയോടെ ഓക്ലണ്ടിലും പുതുവർഷം പിറക്കും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും.
ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം. ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.സംസ്ഥാനത്തും പുതുവർഷ ആഘോഷങ്ങൾ പ്രമാണിച്ച് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഫോർട്ട് കൊച്ചിയിൽ പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നില്ലെങ്കിലും വെളി മൈതാനത്തെ ആഘോഷത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
1000 പൊലീസുകാരെ ഇവിടെ വിന്യസിക്കുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി മൈതാനത്തെ ബാരിക്കേഡ് ചെയ്ത് നാലായി തിരിച്ച് ജനങ്ങളെ പ്രവേശിപ്പിക്കും. കമാലക്കടവ്, ബീച്ച്, വെളി മൈതാനം, വൈപ്പിൻ ജെട്ടി, വാസ്കോ സ്ക്വയർ, ബി.ഒ.ടി. ഈസ്റ്റ് എന്നിവിടങ്ങളിൽ പബ്ലിക് അഡ്രസ് സിസ്റ്റം ഉറപ്പാക്കും. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടിൽ കൺട്രോൾ റൂം തുറക്കുമെന്നും പൊലീസ് അറിയിച്ചു.