ഇന്ത്യക്കാരായ തൊഴിലന്വേഷകർക്കും വിദ്യാർഥികൾക്കും കൂടുതൽ അവസരങ്ങളൊരുക്കി ജർമനി. വിദ്യാർഥികൾക്ക് ഒന്നര വർഷം കൂടി താമസാനുമതി നീട്ടി നൽകാനും ഇന്ത്യയിൽനിന്നുള്ളവർക്കു പ്രതിവർഷം 3000 തൊഴിൽ അന്വേഷക വീസകൾ നൽകാനും ജർമനി തീരുമാനിച്ചു.
ഇന്ത്യ സന്ദർശിക്കുന്ന ജർമൻ വിദേശകാര്യ മന്ത്രി അന്നലേനെ ബെയർബോക്കിന്റെയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെയും സാന്നിധ്യത്തിൽ ഒപ്പുവച്ച മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി സഹകരണ കരാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കരാർ പ്രകാരം ന്യൂഡൽഹിയിൽ ജർമനി അക്കാദമിക വിലയിരുത്തൽ കേന്ദ്രം സ്ഥാപിക്കും. കൂടുതൽ വിദ്യാർഥികൾക്കു ജർമനിയിൽ ഉപരിപഠനസാധ്യതകൾ ഒരുക്കും. ഹ്രസ്വകാല സന്ദർശന വീസകൾക്കുള്ള നടപടിക്രമങ്ങളിൽ ഇളവു നൽകും.