സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈന്‍ തൽക്കാലത്തേക്ക് ഉപേക്ഷിക്കാൻ നീക്കം. കേന്ദ്ര അനുമതി തുടർനടപടികൾക്ക് ഉണ്ടെങ്കിൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോയാൽ മതിയെന്നാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി 11 ജില്ലകളിലായി പ്രവർത്തിക്കുന്ന 205 റവന്യൂ ഉദ്യോഗസ്ഥരെ സർക്കാർ തിരിച്ചു വിളിക്കും.
പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് സർക്കാർ നിലപാട് തിരുത്തുന്നത്. വിവാദങ്ങളെ തുടർന്ന് നേരത്തെ നിർത്തിവെച്ച സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല എന്നാണ് റിപ്പോർട്ട്. അതേസമയം സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സമരസമിതി പറഞ്ഞു. കൂടാതെ സമരക്കാര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമതി ആവശ്യപ്പെട്ടു.
സിൽവർലൈൻ പദ്ധതി പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നും സാധാരണക്കാരുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്നും ഉന്നയിച്ച് വലിയ സമരങ്ങളായിരുന്നു പ്രതിപക്ഷം ഉയർത്തിയിരുന്നത്. എന്നാൽ വലിയ വികസനമാണ് ഉണ്ടാവുന്നതെന്ന നിലപാടിൽ ഉറച്ചുനിന്ന സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും തുടരുന്ന പ്രതിഷേധവും കേന്ദ്ര സർക്കാരിന്റെ അനുമതി നിഷേധവുമാണ് പദ്ധതിയിൽ നിന്നും പിന്മാറാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നും രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു.